കൊൽക്കത്ത: പോളിടെക്‌നിക് മാതൃകയിൽ ഡിപ്ലോമ ഡോക്ടർമാർക്കുളള സാദ്ധ്യത പരിശോധിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടർമാർക്കുളള ഡിപ്ലോമ കോഴ്‌സുകൾ ആരംഭിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ മമത സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി നാരായൺ സ്വരൂപ് നിഗമിന് നിർദ്ദേശം നൽകി.
എൻജിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകൾ നടത്തുന്ന രീതിയിൽ ഡോക്ടർമാർക്കായി കോഴ്‌സ് ആരംഭിക്കുന്നതിന്റെ സാദ്ധ്യതയാണ് പരിശോധിക്കുക. നടപ്പിലായാൽ കൂടുതൽ വിദ്യാർത്ഥികൾക്ക് മെഡിക്കൽ പഠനം സാദ്ധ്യമാകുമെന്ന് മമത പറയുന്നു. ഉത്കർഷ് ബംഗ്ലയുടെ അവലോകന യോഗത്തിലാണ് മമത ആശയം അവതരിപ്പിച്ചത്.
ആശുപത്രികളിലെ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും കുറവ് മറികടക്കുന്നതിനുളള മാർഗമായിട്ടാണ് മമത ഇക്കാര്യം അവതരിപ്പിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ ഇത്തരം ഡോക്ടർമാരെ നിയമിക്കുന്നതിനുളള നിയമവെല്ലുവിളികളും പരിശോധിക്കും. അതേസമയം നീക്കം ആരോഗ്യസംവിധാനങ്ങളെ കൂടുതൽ ദുർബ്ബലപ്പെടുത്തുമെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. മനുഷ്യരുടെ ജീവൻ പണയം വെച്ചുളള കളിയാകും ഇതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
നിലവിൽ എംബിബിഎസിനായി അഞ്ച് വർഷത്തെ റെഗുലർ കോഴ്‌സാണ് ചെയ്യേണ്ടത്. ഇതിന് ശേഷം വീണ്ടും പഠിച്ചിട്ടാണ് ജൂനിയർ ഡോക്ടർമാരായി കയറാനാകുക. ഈ കാലദൈർഘ്യം ചൂണ്ടിക്കാട്ടിയാണ് മമതയുടെ ആശയം.
നിലവിൽ എംബിബിഎസ് കോഴ്‌സുകളുടെ സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. അതുപോലെ ആശുപത്രികളും രോഗികളുടെയും എണ്ണം ഉയർന്നു. അതുകൊണ്ടു തന്നെ ഡിപ്ലോമ ഡോക്ടർമാർ ഉണ്ടെങ്കിൽ അത് മികച്ച ഫലം തരുമെന്നും മമത ചൂണ്ടിക്കാണിക്കുന്നു.
Discussion about this post