ബംഗളൂരു : കർണാടകയിൽ ആദ്യ തിരഞ്ഞെടുപ്പ് ഫലസൂചനകൾ പുറത്തുവരുമ്പോൾ കോൺഗ്രസ് നേരിയ മുന്നേറ്റം കൈവരിച്ചതോടെ അമിത ആത്മവിശ്വാസവുമായി പാർട്ടി നേതാക്കൾ. കോൺഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നും ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നും കോൺഗ്രസ് നേതാവും സിദ്ധരാമയ്യയുടെ മകനുമായ യതീന്ദ്ര സിദ്ധരാമയ്യ പറയുന്നു. തന്റെ അച്ഛൻ മുഖ്യമന്ത്രി ആകണമെന്ന ആഗ്രഹവും യതീന്ദ്ര പ്രകടിപ്പിക്കുന്നുണ്ട്.
‘ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്താൻ ഞങ്ങൾ എന്തും ചെയ്യും. എന്റെ പിതാവ് മുഖ്യമന്ത്രിയാകണം, അതാണ് കർണാടകയുടെ താത്പര്യം,’ യതീന്ദ്ര സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും വരുണ മണ്ഡലത്തിൽ തന്റെ പിതാവ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന് കേവല ഭൂരിപക്ഷം ലഭിക്കുകയും കർണാടകയിൽ സർക്കാർ രൂപീകരിക്കുകയും ചെയ്യും. ഒറ്റയ്ക്ക് സർക്കാർ ഉണ്ടാക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും യതീന്ദ്ര വ്യക്തമാക്കി.
ഒരു മകനെന്ന നിലയിൽ, തീർച്ചയായും അദ്ദേഹത്തെ മുഖ്യമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ തവണ അദ്ദേഹത്തിന്റേത് മികച്ച ഭരണമായിരുന്നു. ഇത്തവണയും, അദ്ദേഹം മുഖ്യമന്ത്രിയായാൽ, ബിജെപി നടത്തിയ എന്ത് അഴിമതിയും ദുർഭരണവും അദ്ദേഹം തിരുത്തും. സംസ്ഥാനത്തിന്റെ താൽപ്പര്യം കണക്കിലെടുത്ത് അദ്ദേഹം മുഖ്യമന്ത്രിയാകണമെന്നും യതീന്ദ്ര പറഞ്ഞു.
അതേസമയം കർണാടകയിൽ ആദ്യ മണിക്കൂറുകളിൽ ലീഡ് നില മാറിമറിയുകയാണ്. 112 സീറ്റുകളിൽ കോൺഗ്രസ് ലീഡ് നേടുന്നുണ്ട്.86 സീറ്റുകളിൽ ബിജെപിയും മുന്നിലാണ്.
Discussion about this post