ബംഗളൂരു : കർണാടകയിൽ കോൺഗ്രസ് മുന്നേറുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയോട് ദക്ഷിണേന്ത്യയിൽ നിന്ന് ഗെറ്റ് ഔട്ട് പറഞ്ഞുകൊണ്ടാണ് റിയാസ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
”GET OUT’ ബിജെപിയുടെ മതവർഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ’ എന്ന് മുഹമ്മദ് റിയാസ് കുറിച്ചു.
മന്ത്രിയുടെ പോസ്റ്റ് ശ്രദ്ധ നേടിയതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. കർണാടകയിൽ സിപിഎം കേവല ഭൂരിപക്ഷത്തിലേക്കാണ് എന്ന ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. സ്വന്തം പാർട്ടി തോൽവി നേരിടുമ്പോൾ, കോൺഗ്രസ് അധികാരം പിടിക്കാനൊരുങ്ങുന്നതിന്റെ വിജയാഘോഷത്തിലാണ് സിപിഎം എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
കർണാടകയിൽ മത്സരിച്ച നാലിടത്തും സിപിഎമ്മിന് കാര്യമായ നേട്ടമുണ്ടായിട്ടില്ല. നോട്ടയോടും തോൽക്കുന്ന അവസ്ഥയിലാണ് പാർട്ടിയിപ്പോൾ. ചിക്കബല്ലാപൂർ ബാഗേപ്പള്ളയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഡോ. എ അനിൽ കുമാർ മൂന്നാം സ്ഥാനത്താണ്. സിപിഎം മൂന്നു തവണ ജയിച്ച മണ്ഡലമാണിത്.
ഗുൽബർഗ് റൂറലിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും താലൂക്ക് സെക്രട്ടറിയുമായ പാണ്ഡുരംഗ മാവിൻകറിന് മൂന്നക്കം പോലും വോട്ട് നേടാനായില്ല. സിഐടിയു നേതാവും പാർട്ടി സോണൽ കമ്മിറ്റിയംഗവുമായ നഞ്ചെ ഗൗഡ മത്സരിക്കുന്ന കെ ആർ പുരയിലും കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക് കാര്യമായ നേട്ടമുണ്ടായിട്ടില്ല. കോലാറിലെ കെജിഎഫ് മണ്ഡലത്തിൽ ജില്ലാ കമ്മിറ്റിയംഗം പി തങ്കരാജാണ് സിപിഎമ്മിനായി മത്സരത്തിനിറങ്ങിയതെങ്കിലും പാർട്ടി ചിത്രത്തിൽ പോലുമില്ലാത്ത സ്ഥിതിയാണ്.
Discussion about this post