ബംഗലൂരു; കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ രാജി നൽകി. രാജ് ഭവനിലെത്തിയാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്. ഗവർണർ തവാർ ചന്ദ്് ഗെഹ്ലോട്ട് രാജി സ്വീകരിച്ചതായി അദ്ദേഹം പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയതിനെ തുടർന്നാണ് ബസവരാജ ബൊമ്മെ രാജി നൽകിയത്. സർക്കാരുണ്ടാക്കാൻ അടുത്ത ദിവസം ഗവർണറെ കണ്ട് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ. മറ്റാരുടെയും പിന്തുണ ഇല്ലാതെ ഒറ്റയ്ക്ക് ഭരിക്കാനുളള ഭൂരിപക്ഷം ഉളളതുകൊണ്ടു തന്നെ കോൺഗ്രസ് ആത്മവിശ്വാസത്തിലാണ്.
കർണാടകയിലെ ജനവിധിയെ മാനിക്കുന്നതായി ബസവരാജ ബൊമ്മെ പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ എല്ലാവരും നൽകിയ പിന്തുണയ്ക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
പരാജയം വിലയിരുത്തുമെന്നും തെറ്റുകൾ തിരുത്തി പാർട്ടിയെ വീണ്ടും ശക്തിപ്പെടുത്തുമെന്നും ബസവരാജ ബൊമ്മെ നേരത്തെ പ്രതികരിച്ചിരുന്നു. 2024 പാർലമെന്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയെ വിജയത്തിലെത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
224 അംഗ സഭയിൽ 137 ീസറ്റുകൾ നേടിയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. ബിജെപിക്ക് 65 സീറ്റുകളാണ് ലഭിച്ചത്.ജെഡിഎസ് 19 സീറ്റുകളും നേടി.
Discussion about this post