ജയ്പൂർ; പ്ലേ ഓഫ് സാധ്യത നിലനിർത്താനുള്ള നിർണായക മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ പൂട്ടി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. ഇതോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതക്ക് മങ്ങലേറ്റു. 112 റൺസിനാണ് രാജസ്ഥാൻ ബാംഗ്ലൂരിനോട് തോൽവി ഏറ്റുവാങ്ങിയത്. പോയിന്റ് ടേബിളിൽ ബാംഗ്ലൂർ 5ാം സ്ഥാനത്തും രാജസ്ഥാൻ 6ാം സ്ഥാനത്തുമാണ് എത്തിനിൽക്കുന്നത്. 172 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ 10.3 ഓവറിൽ 59 റൺസിന് ഓൾ ഔട്ടായി. ബാംഗ്ലൂരിനു വേണ്ടി വെയ്ൻ പാർനെൽ മൂന്നു വിക്കറ്റുകളും മൈക്കിൾ ബ്രെയ്‌സ്വെല്ലും കർൺ ശർമയും 2 വിക്കറ്റുകൾ വീതവും വീഴ്ത്തി. 19 പന്തിൽ 35 റൺസെടുത്ത ഷിംറൺ ഹെറ്റ്‌മെയറാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറർ.
ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണ് രാജസ്ഥാൻ ഇന്ന് നേടിയത്. ഷിംറൺ ഹെറ്റ്‌മെയറും ജോ റൂട്ടുമാണ് രണ്ടക്കം കടന്നത്. ആദ്യ ഓവറിൽ രണ്ടാം പന്തിൽ യശസ്വി ജയ്‌സ്വാൾ റൺസെടുക്കാനാവാതെ ഔട്ടായി. അടുത്തതായി ഇറങ്ങിയ ജോസ് ബട്‌ലറും റൺസെടുക്കാനാവാതെ മടങ്ങി. ക്യാപ്റ്റൻ സഞ്ജുവിന്റെ കാര്യവും മറിച്ചായിരുന്നില്ല. 5 പന്തിൽ 4 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ഇതോടെ രാജസ്ഥാൻ തകർച്ചയുടെ വക്കിലെത്തുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബാംഗ്ലൂർ പതിഞ്ഞ തുടക്കമാണ് കാഴ്ചവച്ചത്. വിരാട് കോഹ്ലിയും ഫാഫ് ഡു പ്ലെസിയും ചേർന്ന് 50 റൺസെടുത്തെങ്കിലും കോഹ്ലിക്ക് സ്‌കോർ ചെയ്യാൻ സാധിച്ചില്ല. ഫാഫിന്റെയും ഗ്ലെൻ മാക്‌സ്‌വെല്ലിന്റെയും അർധസെഞ്ച്വറികളാണ് ബാംഗ്ലൂരിന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. രണ്ടു സിക്‌സും മൂന്നു ഫോറും അടങ്ങിയതായിരുന്നു ഫാഫിന്റെ ഇന്നിംഗ്‌സ്. മൂന്നു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു മാക്‌സ്വെല്ലിന്റെ ഇന്നിംഗ്‌സ്. 20 ഓവറിൽ 175/5എന്ന നിലയിലാണ് ബാംഗ്ലൂർ സ്‌കോർ ചെയ്തത്. രാജസ്ഥാനുവേണ്ടി ആദം സാംബയും കെ എം ആസിഫും രണ്ടു വിക്കറ്റുകൾ വീതവും സന്ദീപ് ശർമ ഒരു വിക്കറ്റും വീഴ്ത്തി. രാജസ്ഥാന്റെ ഹോം ഗ്രൗണ്ടായ ജയ്പൂരിലെ സവായ് മാൻസിംഗ് സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. സ്പിന്നർമാർക്ക് അനുകൂലസാഹചര്യമുള്ള ഗ്രൗണ്ടാണിത്.
Discussion about this post