ബംഗളൂരു : കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി ചേരി തിരിഞ്ഞ് മുദ്രാവാക്യങ്ങൾ ഉയരുന്നതിനിടെ ഉപമുഖ്യമന്ത്രി സ്ഥാനം മുസ്ലീമിന് നൽകണമെന്ന ആവശ്യവുമായി വഖഫ് ബോർഡ് രംഗത്ത്. ആഭ്യന്തരം, റവന്യു, ആരോഗ്യ ഉൾപ്പെടെ പ്രധാനപ്പെട്ട് അഞ്ച് വകുപ്പുകൾ മുസ്ലീം സമുദായത്തിൽ നിന്നുള്ളവർക്ക് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. മുസ്ലീങ്ങൾ കാരണമാണ് കോൺഗ്രസ് ജയിച്ചത് എന്നും ഇക്കാര്യങ്ങളെല്ലാം നേരത്തെ പറഞ്ഞുറപ്പിച്ചതാണെന്നും വഖഫ് ബോർഡ് ചെയർമാൻ ഷാഫി സാദി പറഞ്ഞു.
” ഉപമുഖ്യമന്ത്രി മുസ്ലീം സമുദായത്തിൽ നിന്നുളള വ്യക്തി ആയിരിക്കണമെന്നും 30 സീറ്റുകൾ ഞങ്ങൾക്ക് നൽകണമെന്നും തിരഞ്ഞെടുപ്പിന് മുൻപേ പറഞ്ഞുറപ്പിച്ചതാണ്. 15 സീറ്റുകൾ ലഭിച്ചതിൽ 9 മുസ്ലീം സ്ഥാനാർത്ഥികൾ വിജയിച്ചു. മുസ്ലീങ്ങൾ കാരണമാണ് കോൺഗ്രസ് വിജയിച്ചത്. ഇപ്പോൾ അതിന്റെ പ്രതിഫലം ഞങ്ങൾക്ക് വേണം.” അദ്ദേഹം പറഞ്ഞു.
”മുസ്ലീം ഉപമുഖ്യമന്ത്രിയും ആഭ്യന്തരം, റവന്യൂ, വിദ്യാഭ്യാസം തുടങ്ങിയ മുഖ്യമായ വകുപ്പുകളുള്ള അഞ്ച് മന്ത്രിമാരുമാണ് ഞങ്ങൾക്ക് വേണ്ടത്. മുസ്ലീങ്ങളുടെ പിന്തുണയ്ക്ക് കോൺഗ്രസ് നന്ദി അറിയിക്കേണ്ടത് ഇങ്ങനെയാണ്. ഇവയെല്ലാം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ സുന്നി ഉൽമ ബോർഡ് ഓഫീസിൽ അടിയന്തര യോഗം ചേർന്നു,” ഷാഫി സാദി കൂട്ടിച്ചേർത്തു.
വിജയിച്ച ആർക്ക് വേണമെങ്കിലും ഈ പദവികൾ നൽകാമെന്നും അത് കോൺഗ്രസിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ”ആരാണ് നന്നായി പ്രവർത്തിച്ചു, ആരാണ് മികച്ച സ്ഥാനാർത്ഥി എന്നതിനെ അടിസ്ഥാനമാക്കി കോൺഗ്രസ് അത് തീരുമാനിക്കും. പല മുസ്ലീം സ്ഥാനാർത്ഥികളും മറ്റ് നിയോജക മണ്ഡലങ്ങൾ സന്ദർശിക്കുകയും അവിടെ പ്രചാരണം നടത്തുകയും ഹിന്ദു-മുസ്ലീം ഐക്യം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് കോൺഗ്രസിന്റെ വിജയത്തിൽ മുസ്ലീങ്ങൾക്ക് നിർണായക പങ്കുണ്ട്. അവർക്ക് മുസ്ലീം സമുദായത്തിൽ നിന്ന് അനുയോജ്യമായ ഒരു ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കണം. അത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണ്,” സാദി കൂട്ടിച്ചേർത്തു.
കർണാടകയിലെ 90 ലക്ഷം ജനങ്ങളും മുസ്ലീങ്ങളാണെന്നതിനാലും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇങ്ങനെ ഉണ്ടായിട്ടില്ലാത്തതിനാലും ഇത്തവണ ഇത് സാധിക്കണം. തങ്ങൾ ആഗ്രഹിച്ച 30 ലധികം സീറ്റുകൾ ലഭിച്ചില്ല. പക്ഷേ, എസ്എം കൃഷ്ണയുടെ കാലത്തെപ്പോലെ അഞ്ച് മുസ്ലീം മന്ത്രിമാരെയും ഇപ്പോൾ ഒരു ഉപമുഖ്യമന്ത്രിയും വേണം. അതാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
Discussion about this post