ലക്‌നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനികളെ അദ്ധ്യാപകൻ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ സ്‌കൂളിലെ കമ്പ്യൂട്ടർ അദ്ധ്യാപകനായ മുഹമ്മദ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തെറ്റ് ചെയ്തതായി വിവരം ലഭിച്ചിട്ടും പിന്തുണച്ച സ്‌കൂൾ പ്രിൻസിപ്പലിനെയും സഹഅദ്ധ്യാപികയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
18 ഓളം പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കേസിൽ നിയമനടപടികൾ ആരംഭിച്ചെന്നും ശിശുക്ഷേമസമിതിയെ അറിയിച്ചിട്ടുണ്ടെന്നും ഷാജഹാൻപൂർ സീനിയർ പോലീസ് സൂപ്രണ്ട് എസ് ആനന്ദ് വ്യക്തമാക്കി.
സ്‌കൂളിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇയാൾ മോശമായി സ്പർശിക്കുകും, ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. വിദ്യാർത്ഥിനികളിൽ ചിലർ, തങ്ങളെ അദ്ധ്യാപകൻ മോശമായി സ്പർശിക്കുന്നുണ്ടെന്ന് മാതാപിതാക്കളോട് പരാതിപ്പെടുകയായിരുന്നു. പിന്നാലെ, രക്ഷിതാക്കളെത്തി സ്‌കൂളിൽ പരിശോധന നടത്തി, തുടർന്ന് സ്‌കൂളിലെ ശുചിമുറിയിൽ നിന്ന് ഉപയോഗിച്ച ഗർഭനിരോധന ഉറകളടക്കം കണ്ടെത്തി. തുടർന്ന് ഗ്രാമത്തലവൻ പോലീസിൽ പരാതി നൽകുകയായിരുന്നു.
കംപ്യൂട്ടർ അദ്ധ്യാപകനെതിരെ വകുപ്പുതല അന്വേഷണത്തിന് നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഉടൻ പൂർത്തിയാകുമെന്നും പ്രിൻസിപ്പലിനെയും അസിസ്റ്റന്റ് ടീച്ചറെയും സസ്പെൻഡ് ചെയ്തതായി ബേസിക് ശിക്ഷാ അധികാരി (ബിഎസ്എ) കുമാർ ഗൗരവ് പറഞ്ഞു. അതേസമയം, സംഭവത്തെ അപലപിച്ച ഉത്തർപ്രദേശ് മന്ത്രി ബൽദേവ് സിംഗ് ഔലാഖ് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പറഞ്ഞുഞങ്ങൾ എല്ലാ ജാതികളെയും സമുദായങ്ങളെയും ബഹുമാനിക്കുന്നു, വിഷയം ദളിതരല്ല, പെൺകുട്ടികളെക്കുറിച്ചാണ്, പ്രതികൾക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post