ന്യൂഡൽഹി: കേന്ദ്ര ഉപരിതര ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരിക്ക് വീണ്ടും വധഭീഷണി. തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് ഫോണിലൂടെ ഭീഷണി എത്തിയത്.
സംഭവത്തിൽ മന്ത്രിയുടെ ഓഫീസ് ഡൽഹി പോലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഫോൺ നമ്പർ പരിശോധിച്ച് വിളിച്ച ആളെ കണ്ടെത്താനുളള നടപടികൾ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
നേരത്തെ ജനുവരി 14 നും ഗഡ്ക്കരിക്ക് വധഭീഷണി ലഭിച്ചിരുന്നു. കാന്ത എന്ന് വിളിക്കുന്ന ജയേഷ് പൂജാരിയാണ് നാഗ്പൂരിലെ ഗഡ്ക്കരിയുടെ പബ്ലിക് റിലേഷൻ ഓഫീസിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയത്. ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽ പെട്ട ആളാണെന്നും 100 കോടി രൂപ നൽകണമെന്നുമായിരുന്നു ഭീഷണി. ഫോൺ വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജയേഷ് പൂജാരിയാണെന്ന് വ്യക്തമായത്. ഒരു കൊലപാതക കേസിലെ പ്രതി കൂടിയാണിയാൾ.
മാർച്ച് 21 നും ജയേഷ് പൂജാരി ഗഡ്ക്കരിക്കെതിരെ വീണ്ടും ഭീഷണി മുഴക്കിയിരുന്നു. 10 കോടി രൂപ നൽകണമെന്ന് ആയിരുന്നു അന്ന് ആവശ്യം. ഇയാൾക്ക് ലഷ്‌കർ ഇ ത്വായ്ബയുമായി അടുത്ത ബന്ധമുണ്ടെന്ന സൂചനകളെ തുടർന്ന് എൻഐഎ അന്വേഷണം ആരംഭിച്ചിരുന്നു. ലഷ്‌കറിന്റെ സൗത്ത് ഡിവിഷൻ മേധാവിയായ ക്യാപ്റ്റൻ നസീറുമായി അടുപ്പമുളള ആളാണ് പൂജാരിയെന്നാണ് വിവരം.
Discussion about this post