ബ്രസൽസ്: റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയിൽ വാങ്ങി പെട്രോളിയം ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ രാജ്യങ്ങൾക്ക് വിൽക്കുന്ന ഇന്ത്യയുടെ വാണിജ്യതന്ത്രത്തിനെതിരെ രംഗത്ത് വന്ന യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവിക്ക് ചുട്ട മറുപടി നൽകി എസ് ജയ്ശങ്കർ. ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനത്ത് യൂറോപ്യൻ യൂണിയൻ -ഇന്ത്യ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിലിന്റെ പ്രഥമ യോഗത്തിന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലായിരുന്നു ജയ്ശങ്കറിന്റെ മറുപടി. ആദ്യം യൂറോപ്യൻ യൂണിയന്റെ വിദേശ നയചട്ടങ്ങൾ വിശദമായി മനസിലാക്കാനായിരുന്നു ജയ്ശങ്കറിന്റെ ഉപദേശം.
യൂറോപ്യൻ യൂണിയൻ വിദേശനയ മേധാവി ജോസപ് ബോറലാണ് ഇന്ത്യയുടെ വാണിജ്യതന്ത്രത്തെ വിമർശിച്ചത്. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങി പെട്രോളിയം ഉൽപ്പന്നങ്ങളാക്കി യൂറോപ്യൻ രാജ്യങ്ങൾക്കും പാശ്ചാത്യരാജ്യങ്ങൾക്കും വിൽക്കുന്ന ഇന്ത്യയുടെ രീതിക്കെതിരെ ബോറൽ രംഗത്ത് വന്നത്.
യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്‌ക്കെതിരെ യൂറോപ്യൻ യൂണിയനും പാശ്ചാത്യ രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധം പൂർണതോതിൽ ഫലിക്കണമെങ്കിൽ ഇന്ത്യയിൽ നിന്നുളള ഈ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെതിരെയും നടപടി ഉണ്ടാകണമെന്ന് ആയിരുന്നു ബോറലിന്റെ അഭിപ്രായം. എന്നാൽ മൂന്നാമത് ഒരു രാജ്യത്തിലേക്ക് എത്തുന്ന റഷ്യൻ അസംസ്‌കൃത എണ്ണ റഷ്യയുടേതായി പരിഗണിക്കേണ്ടെന്ന് യൂറോപ്യൻ യൂണിയന്റെ വിദേശനയ ചട്ടങ്ങൡ പറഞ്ഞിട്ടുണ്ടെന്ന് എസ് ജയ്ശങ്കർ മറുപടി നൽകി. യൂറോപ്യൻ കൗൺസിലിന്റെ ചട്ടം 833/2014 വിശദമായി മനസിലാക്കാനും ഇന്ത്യൻ വിദേശകാര്യമന്ത്രി ഉപദേശിച്ചു.
ടെക്‌നോളജി കൗൺസിൽ യോഗത്തിൽ ബോറലും പങ്കെടുത്തിരുന്നെങ്കിലും വാർത്താസമ്മേളനത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അതേസമയം റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ നിയമപരമായ നിലനിൽപിൽ സംശയം വേണ്ടെന്ന് യൂറോപ്യൻ യൂണിയൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മാർഗ്രെറ്റെ വെസ്താഗർ പറഞ്ഞു. വിഷയത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും സൗഹാർദ്ദ ചർച്ചകളാകാമെന്നും അത് പ്രത്യേക പോയിന്റിൽ ഊന്നിയല്ലാതെയാകണമെന്നും മാർഗ്രെറ്റെ കൂട്ടിച്ചേർത്തു.
ജയ്ശങ്കറിനൊപ്പം കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, ഇലക്ടോണിക്‌സ്- സാങ്കേതിക വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും കൗൺസിലിൽ പങ്കെടുത്തിരുന്നു. ക്രിയാത്മക ചർച്ചകളാണ് കൗൺസിൽ യോഗത്തിൽ നടന്നതെന്ന് ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
ഡിജിറ്റൽ ഗവേണൻസും ക്ലീൻ, ഗ്രീൻ എനർജി ടെക്‌നോളജികളും സ്ട്രാറ്റജിക് ടെക്‌നോളജിയും ഉൾപ്പെടെ ചർച്ചകളുടെ ഭാഗമായതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. യൂറോപ്യൻ യൂണിയൻ -ഇന്ത്യ ട്രേഡ് ആൻഡ് ടെക്‌നോളജി കൗൺസിൽ ഇരുവരും തമ്മിലുളള നയതന്ത്ര പങ്കാളിത്തം കൂടുതൽ ഊർജ്ജസ്വലമാക്കുമെന്നും ജയ്ശങ്കർ അഭിപ്രായപ്പെട്ടു.
Discussion about this post