പറ്റ്‌ന: ജെഡിയു നേതാവ് പാർട്ടി പ്രവർത്തകർക്ക് സത്കാരം നൽകിയതിന് പിന്നാലെ തെരുവ് നായ്ക്കളെ കാണാനില്ലെന്ന പരാതിയുമായി നാട്ടുകാർ. സംഭവത്തിൽ അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജെഡിയു സംസ്ഥാന അദ്ധ്യക്ഷൻ ലാലൻ സിംഗാണ് പ്രവർത്തകർക്ക് സത്കാരം ഒരുക്കിയത്.
കഴിഞ്ഞ ആഴ്ചയായിരുന്നു സത്കാരം. ഇതിൽ ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ ആയിരുന്നു പങ്കെടുത്തിരുന്നത്. ബിരിയാണിയ്ക്ക് സമാനമായ ഇറച്ചിയും ചോറുമായിരുന്നു സത്കാരത്തിൽ വിളമ്പിയത്. എന്നാൽ ഇതിന് ശേഷം തെരുവുകളിൽ കറങ്ങി നടക്കുന്ന നായ്ക്കളെ കാണാനില്ലെന്നാണ് നാട്ടുകാർ പറയുന്നത്. സത്കാരത്തിൽ നായ ഇറച്ചിയാണ് വിളമ്പിയത് എന്നാണ് നാട്ടുകാർ സംശയിക്കുന്നത്.
നഗരത്തിൽ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് തിരിയാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളായി ഒന്നിനെ പോലും കാണാൻ സാധിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ഒറ്റ ദിവസം കൊണ്ട് ഇത്രയും നായ്ക്കൾ അപ്രത്യക്ഷമായത് ആശങ്കയുളവാക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
നായ്ക്കളെ കാണാതായ വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ബിജെപി നേതാവ് വിജയ് കുമാർ സിൻഹ പറഞ്ഞു. നൂറ് കണക്കിന് നായ്ക്കളെയാണ് കാണാതായിരിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. സത്കാരത്തിൽ വിളമ്പാൻ ഇവയെ പാകം ചെയ്ത് നൽകിയോ എന്ന് സംശയിക്കുന്നുണ്ട്. ഇതിൽ അന്വേഷണം വേണം. പകർച്ച വ്യാധി എന്തെങ്കിലുമാണ് കാരണം എങ്കിൽ അതും കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post