ബംഗലൂരു: ഭൂരിപക്ഷം ലഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാത്ത കോൺഗ്രസിനെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബസവരാജ് ബൊമ്മെ. കോൺഗ്രസിനുളളളിലെ സ്ഥിതിയാണ് പുറത്തുവരുന്നതെന്നും രാഷ്ട്രീയത്തെക്കാൾ ജനങ്ങളുടെ പ്രതീക്ഷയ്ക്കാണ് കോൺഗ്രസ് മുൻതൂക്കം നൽകേണ്ടതെന്നും ബസവരാജ് ബൊമ്മെ പറഞ്ഞു.
എത്രയും വേഗം കർണാടകയിൽ പുതിയ മുഖ്യമന്ത്രിയെ നിയോഗിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ചയാണ് കർണാടകയിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയത്. ഫലപ്രഖ്യാപനം വന്ന് വൈകിട്ടു തന്നെ ബസവരാജ് ബൊമ്മെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജി നൽകിയിരുന്നു. ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടിയിട്ടും മുഖ്യമന്ത്രിയാര് എന്ന തർക്കത്തിലാണ് കോൺഗ്രസ്.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ഡികെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും മുഖ്യമന്ത്രി പദത്തിനായി നിലയുറപ്പിച്ചിരിക്കുകയാണ്. ആരെ മുഖ്യമന്ത്രിയാക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിനും തീരുമാനമെടുക്കാൻ കഴിയുന്നില്ല. 135 എംഎൽഎമാരിൽ തൊണ്ണൂറോളം പേരുടെ പിന്തുണയാണ് സിദ്ധരാമയ്യ അവകാശപ്പെടുന്നത്.
എന്നാൽ കർണാടകയിൽ തകർച്ചയുടെ വക്കിലായിരുന്ന പാർട്ടിയെ വിജയത്തിലെത്തിച്ചത് ഡികെ ശിവകുമാർ ആണ്. സിദ്ധരാമയ്യ മുൻപ് മുഖ്യമന്ത്രിയായിരുന്നതുകൊണ്ടു തന്നെ ഇക്കുറി തനിക്ക് മുഖ്യമന്ത്രിപദം വേണമെന്ന നിലപാടിലാണ് ഡികെ ശിവകുമാർ. നാളെയോ മറ്റെന്നാളോ തീരുമാനിക്കുമെന്നാണ് ഒടുവിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വിവരം.
Discussion about this post