ന്യൂഡൽഹി : ചാരവൃത്തി കേസിൽ മാദ്ധ്യമപ്രവർത്തകനും മുൻ നാവിക സേന ഉദ്യോഗസ്ഥനും അറസ്റ്റിൽ. ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനായ വിവേക് രഘുവൻഷി, മുൻ നാവിക കമാൻഡർ ആശിഷ് പാത്തക് എന്നിവരാണ് അറസ്റ്റിലായത്.
ഡിഫൻസ് റിസർച്ച് ഡെവലപ്മെന്റ് ഓർഗനൈസേഷനെയും (ഡിആർഡിഒ) സൈന്യത്തെയും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളുമായി പങ്കുവെക്കുകയും ചെയ്തെന്ന് ആരോപിച്ച് മാദ്ധ്യമപ്രവർത്തകനെതിരെ സിബിഐ കേസെടുത്തിരുന്നു.
ഡിആർഡിഒ പ്രതിരോധ പദ്ധതികളുടെ സൂക്ഷ്മവിവരങ്ങളും അവയുടെ പുരോഗതിയും ഭാവിയിലെ ഇന്ത്യൻ സായുധ സംഭരണത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിശദാംശങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇയാൾ നിയമവിരുദ്ധമായി ശേഖരിച്ചിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും, സുഹൃദ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയതന്ത്രപരവുമായ ചർച്ചകളുടെ വിശദാംശങ്ങളും വിദേശ രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജൻസികളുമായി ഇയാൾ പങ്കുവെച്ചുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
രാജ്യത്തെ രഹസ്യവിവരങ്ങൾ ശത്രുരാജ്യങ്ങൾക്ക് ചോർത്തികൊടുക്കുന്ന സംഘങ്ങൾ സജീവമാണെന്നും മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെ ഇതിന്റെ ഭാഗമാണെന്നുമാണ് ലഭിക്കുന്ന വിവരം.
Discussion about this post