ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചയ്ക്ക് 12.30 ഓടെ ബംഗളൂരുവിലെ കന്തീരവ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. കർണാടകയുടെ ഉപമുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.
ഗവർണർ താവർചന്ദ് ഗെഹ്ലോട്ട് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രിയ്ക്കും ഉപമുഖ്യമന്ത്രിയ്ക്കും പുറമേ 25 മന്ത്രിമാരും ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ, സോണിയ ഗാന്ധി, രാഹുൽ എന്നിവർക്ക് ക്ഷണമുണ്ട്. ചടങ്ങിൽ പങ്കെടുക്കാൻ ഇവർ ഇന്നലെ വൈകീട്ടോടെ തന്നെ ബംഗളൂരുവിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എൻസിപി അദ്ധ്യക്ഷൻ ശരത് പവാർ, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് കോൺഗ്രസ് ക്ഷണിച്ചിട്ടുണ്ട്.
അതീവ സുരക്ഷയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. സ്റ്റേഡിയവും പരിസരവും കഴിഞ്ഞ ദിവസം മുതൽ തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് ഗതാഗത നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങുകൾ ആളുകളിലേക്ക് തത്സമയം എത്തിക്കാൻ ബംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ എൽഇഡി സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്.
Discussion about this post