അഗർത്തല: ത്രിപുരയിൽ ഇന്തോ- ബംഗ്ലാ അതിർത്തിവഴി എത്തിയ റോഹിംഗ്യൻ കുടിയേറ്റക്കാർ അറസ്റ്റിൽ. രണ്ട് യുവതികൾ ഉൾപ്പെടെ അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ഇന്ത്യൻ പൗരരാണെന്ന് വ്യക്തമാക്കുന്ന വ്യാജ രേഖകളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അതിർത്തി കടന്ന് ത്രിപുരയുടെ വടക്കൻ ജില്ലയായ ധർമനഗറിൽ ആയിരുന്നു അഞ്ചംഗ സംഘം എത്തിയത്. പരിചയമില്ലാത്ത ചിലരെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതായി പോലീസിനെ പ്രദേശവാസികളിൽ ചിലർ വിവരം അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ പിടികൂടിയത്. തങ്ങൾ പ്രദേശവാസികൾ ആണെന്നായിരുന്നു അഞ്ചംഗ സംഘത്തിന്റെ വാദം. ഇത് വ്യക്തമാക്കുന്ന തിരിച്ചറിയൽ രേഖകളും കൈമാറിയിരുന്നു. എന്നാൽ ഇത് പരിശോധിച്ചതോടെ വ്യാജമാണെന്ന് വ്യക്തമായിരുന്നു.
മ്യാൻമറിൽ നിന്നും ബംഗ്ലാദേശിൽ എത്തിയ അഞ്ചംഗ സംഘം മുഹമ്മദ് അലം എന്ന ആളുടെ സഹായത്തോടെയാണ് അതിർത്തി കടന്നിരിക്കുന്നത് എന്ന് പോലീസ് പറഞ്ഞു. അതിർത്തിവഴി മനുഷ്യക്കടത്ത് നടത്തുന്ന സംഘത്തിലെ ഏജന്റ് ആണ് ഇയാൾ എന്നാണ് സംശയിക്കുന്നത്. അഞ്ചംഗ സംഘത്തിന് വ്യാജ രേഖകൾ ഉൾപ്പെടെ ചമച്ച് നൽകിയത് ഇവരാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ഇവർ പോലീസ് കസ്റ്റഡിയിൽ തന്നെ തുടരുകയാണ്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post