ബംഗളൂരു; ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകി ഡികെ ശിവകുമാർ. പ്രവർത്തകർ പൂർണ അച്ചടക്കം പാലിക്കണമെന്നും 2024 ലെ പൊതു തിരഞ്ഞെടുപ്പായിരിക്കണം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയിലെ അംഗങ്ങൾ അച്ചടക്കം പാലിക്കേണ്ടതുണ്ടെന്നും നിർണായക സമയത്ത് ശരിയായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബംഗളൂരുവിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഡികെ ശിവകുമാർ.
”ഞാൻ നിങ്ങളോട് ഏറ്റുപറയട്ടെ. നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ കേവലം 135 സീറ്റിൽ ഞാൻ തൃപ്തനല്ല. നമ്മുടെ ശ്രദ്ധ ശരിയായ സ്ഥലത്തായിരിക്കണം, അതാണ് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ്. ഇനി മുതൽ എല്ലാ വോട്ടെടുപ്പിലും കോൺഗ്രസ് പാർട്ടി മികച്ച പ്രകടനം നടത്തണം, നമ്മൾ എല്ലാവരും കഠിനാധ്വാനം ചെയ്യണം. ഇതൊരു തുടക്കം മാത്രമാണ്, ഒരു ജയം കൊണ്ട് മടിയനാകരുതെന്ന്” അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു കാരണവശാലും എന്റെ വീട്ടിലോ സിദ്ധരാമയ്യയുടെ വീട്ടിലോ കൂട്ടം കൂടരുത്. സംസ്ഥാനത്ത് സമാധാനം നിലനിർത്തുകയും അടുത്ത അഞ്ച് വർഷത്തേക്ക് ശക്തമായ ഭരണം നൽകുകയും വേണം. ഏതൊരു നേതാവിനും എന്ത് സംഭവിച്ചാലും പാർട്ടിക്ക് പ്രഥമ പരിഗണന നൽകണം, പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നത് ഫലം മാത്രമേ ലഭിക്കൂയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പദത്തിലേക്കുള്ള ഔദ്യോഗിക പ്രഖ്യാപനത്തിന്റെ മുൻപ് ഡികെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും ഏതാനും അനുയായികൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ചേരിതിരിഞ്ഞ് പോര് വിളിച്ചിരുന്നു. ഇത് ചർച്ചയായതിന് പിന്നാലെയാണ് ഡികെ ശിവകുമാർ പ്രവർത്തകർക്ക് കർശന നിർദ്ദേശം നൽകിയത്.
Discussion about this post