ന്യൂഡൽഹി: ഡൽഹിയിലെ സ്‌കൂളുകളിൽ തുടർച്ചയായി ഭീഷണി സന്ദേശം ലഭിക്കുന്ന പശ്ചാത്തലത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തിൽ ഡൽഹി പോലീസിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. അഭിഭാഷകൻ അർപിത് ഭാർഗവ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ.
കഴിഞ്ഞ ഏതാനും നാളുകളായി ഡൽഹിയിലെ നിരവധി സ്‌കൂളുകളിലാണ് ബോംബുവച്ചതായി ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള സന്ദേശം ലഭിച്ചിട്ടുള്ളത്. സ്‌കൂൾ അധികൃതർ വിവരം നൽകുന്നതിനെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുമെങ്കിലും ഒന്നും കണ്ടെത്താൻ കഴിയാറില്ല. ഇത്തരത്തിൽ സ്‌കൂളുകളിലേക്ക് വ്യാജ സന്ദേശങ്ങൾ തുടർച്ചയായി എത്തുന്നത് മാതാപിതാക്കളിൽ വലിയ ആശങ്കയാണ് ഉളവാക്കുന്നത് ഈ സാഹചര്യത്തിലാണ് അഭിഭാഷകൻ ഹർജിയുമായി കോടതിയെ സമീപിച്ചത്.
തന്റെ കുട്ടി പഠിക്കുന്ന സ്‌കൂളിൽ നിരവധി ഭീഷണി സന്ദേശങ്ങളാണ് ലഭിച്ചതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. രക്ഷിതാക്കളെന്ന നിലയിൽ ഇതെല്ലാം തങ്ങളിൽ വലിയ മാനിക പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഇല്ലാതാക്കാൻ ഹൈക്കോടതി ഇടപെടണമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
ഹർജി പരിഗണിച്ച കോടതി ഭീഷണി സന്ദേശങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച വിശദാംശങ്ങൾ സമർപ്പിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു. ത്തരം സംഭവങ്ങളെ നേരിടുന്നതിനുള്ള കർമ്മ പദ്ധതി തയ്യാറാക്കാനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ആറ് ആഴ്ച ഇതിനായി പോലീസിന് അനുവദിച്ചു. കേസ് ജൂലൈ 31 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
Discussion about this post