പാപുവ ന്യൂ ഗ്വിനിയ: ലോകത്തിന് മുൻപിൽ ഇന്ത്യൻ രുചി വിളമ്പി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാപുവ ന്യൂ ഗ്വിനിയിൽ നടക്കുന്ന ഇന്ത്യ- പസഫിക് ഐലന്റ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി സംഘടിപ്പിച്ച വിരുന്നിലാണ് ഇന്ത്യയിലെ ഭക്ഷണം സ്ഥാനം പിടിച്ചത്. വിരുന്നിൽ പാപുവ ന്യൂ ഗ്വിനിയ പ്രധാനമന്ത്രി ജെയിംസ് മരാപേയും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.
തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു വിരുന്ന്. അതിഥികളായ ഇന്ത്യയാണ് പ്രതിനിധികൾക്കായി വിരുന്നൊരുക്കിയത്. ഗുജറാത്ത് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ കൃഷിചെയ്യുന്ന ധാന്യങ്ങളും പച്ചക്കറികളും ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു വിരുന്നിനായുള്ള വിഭവങ്ങൾ തയ്യാറാക്കിയിരുന്നത്.
ഗുജറാത്തിലെ പ്രധാന വിഭവമായ ഖണ്ഡ്വി ആയിരുന്നു വിരുന്നിലെ മുഖ്യ ആകർഷണം. ഇതിന് പുറമേ മില്ലറ്റ്- വെജിറ്റബിൾ സൂപ്പ്, മലായ് കോഫ്ത, രാജസ്ഥാനി റാഗി ഖട്ട കറി, വെജിറ്റബിൾ ഖോൽപുരി, ദാൾ പഞ്ച്‌മേൽ, മില്ലെറ്റ് ബിരിയാണി, നന്നു ഫുൽക്ക, മസാല ചാസ്, പാൻ കുൽഫി, മൽപുവ- റാബ്ദി എന്നിവയും വിരുന്നിലെ പ്രധാനികളായി. ഇവയ്‌ക്കെല്ലാം പുറമേ മസാല ചായ, ഗ്രീൻ ടീ, മിന്റ് ടീ, എന്നിവയും വിരുന്നിൽ വിളമ്പിയിരുന്നു. ഇവയ്‌ക്കെല്ലാം പുറമേ പാൽ കൊണ്ടുള്ള ഡെസർട്ടുകളും വിരുന്നിൽ സ്ഥാനം പിടിച്ചിരുന്നു.
കാർഷിക സംസ്‌കാരത്തിന് ഊന്നൽ നൽകുന്ന ഇന്ത്യ ധാന്യങ്ങളുടെ ഉത്പാദനത്തിന് വലിയ പ്രധാന്യമാണ് നൽകുന്നത്. ധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങൾ വിരുന്നിൽ ഉൾപ്പെടുത്തിയതോടെ ഇതാണ് ലോകത്തിന് മുൻപിൽ ഇന്ത്യ വെളിവാക്കുന്നത്. ശരിയായ പോഷകം ആളുകളിലേക്ക് എത്തേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും വിരുന്ന് വ്യക്തമാക്കുന്നു. വിരുന്നിന് ശേഷം വിഭവങ്ങളെക്കുറിച്ച് മികച്ച പ്രതികരണമായിരുന്നു ഇന്ത്യയ്ക്ക് ലഭിച്ചത്.
2023 വർഷം യുഎൻ ജനറൽ അസംബ്ലി അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആചരിക്കുമെന്ന് 2021 മാർച്ചിൽ ചേർന്ന യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഈ പ്രഖ്യാപനം ശിരസ്സാവഹിച്ച് ധാന്യങ്ങളുടെ ഉത്പാദനത്തിനും വിതരണത്തിനും ഇന്ത്യ കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്.
പരസ്പര സഹകരണം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ചേർന്ന് പാപുവ ന്യൂ ഗ്വിനിയയാണ് ഉച്ചകോടി സംഘടിപ്പിക്കാൻ തീരുമാനിച്ചത്. പാപുവ ന്യൂ ഗ്വിനിയയ്ക്ക് പുറമേ 14 ദ്വീപ രാജ്യങ്ങളും ഉച്ചകോടിയിൽ പങ്കാളികളാണ്. പസഫിക് രാജ്യം സന്ദർശിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
Discussion about this post