തിരുവനന്തപുരം: അഗ്നിബാധയുണ്ടായ കിൻഫ്രാ പാർക്കിൽ രക്ഷാ പ്രവർത്തനങ്ങൾക്കിടെ മരിച്ച ഫയർമാൻ ജെ.എസ് രഞ്ജിത്തിന്റെ കണ്ണുകൾ ദാനം ചെയ്യും. ഇതിനായി കുടുംബം സന്നദ്ധത അറിയിച്ചു. ഇന്ന് രാവിലെയായിരുന്നു രക്ഷാപ്രവർത്തനത്തിനിടെ രഞ്ജിത്ത് മരിച്ചത്. ചാക്കയിലെ ഫയർഫോഴ്സ് യൂണിറ്റിലെ ഫയർമാൻ ആണ് രഞ്ജിത്ത്.
കിൻഫ്രയിലെ മരുന്ന് സംഭരണ കേന്ദ്രത്തിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. കേന്ദ്രത്തിൽ സൂക്ഷിച്ച രാസവസ്തുക്കളിൽ തീ പിടിത്തം ഉണ്ടാകുകയായിരുന്നു. തുടർന്ന് ഉഗ്ര സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചു. സംഭവ സമയം ജീവനക്കാരിൽ ഒരാൾ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം അറിയിച്ചതിനെ തുടർന്നാണ് അഗ്നിശമന സേന സ്ഥലത്ത് എത്തിയത്.
തുടർന്ന് അതിവേഗം തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനിടെ കെട്ടിടത്തിന്റെ മതിൽ രഞ്ജിത്തിന്റെ ശരീരത്തിലൂടെ വീഴുകയായിരുന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന അദ്ദേഹത്തെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
ആറ്റിങ്ങൽ സ്വദേശിയാണ് രഞ്ജിത്ത്. നിലവിൽ അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.തിരുവനന്തപുരം ചെങ്കൽ ചൂളയിലെ ഫയർ ഫോഴ്സ് ആസ്ഥാനത്തും ചാക്ക യൂണിറ്റിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം വൈകീട്ടോടെയാകും സംസ്കാരം.
Discussion about this post