ന്യൂഡൽഹി: ലണ്ടനിലെ ഇന്ത്യൻ കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻ വാദികൾ നടത്തിയ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി എൻഐഎ സംഘം ലണ്ടനിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ മാർച്ച് 19നാണ് ഇന്ത്യൻ ഹൈക്കമ്മീഷന് പ്രതിഷേധങ്ങളുടെ പേരിൽ വലിയ തോതിൽ ആക്രമണങ്ങൾ നടത്തിയത്. പ്രതിഷേധത്തിനിടെ ഹൈക്കമ്മീഷന് മുന്നിലുണ്ടായിരുന്ന ത്രിവർണപതാക അഴിച്ചുമാറ്റിയ പ്രക്ഷോഭകാരികൾ ഖാലിസ്ഥാൻ പതാക അവിടെ ഉയർത്താനും ശ്രമിച്ചിരുന്നു.
ഇന്ത്യൻ പതാക അഴിമച്ചുമാറ്റാൻ ശ്രമിച്ച ഖാലിസ്ഥാൻവാദികളിലൊരാൾ തന്നെ ആക്രമിച്ച് പരിക്കേൽപ്പിച്ചുവെന്നും, അക്രമികൾ ഇന്ത്യൻ ഹൈക്കമ്മീഷന് നാശനഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായ കിരൺ കുമാർ വസന്ത് ഭോസ്ലെ ആരോപിച്ചിരുന്നു. അന്വേഷണസംഘം സംഭവസ്ഥലത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും, മുതിർന്ന ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.
ഏപ്രിൽ 12ാംതിയതി യുകെയുമായി നടന്ന ചർച്ചകൾക്കിടെ ഖാലിസ്ഥാൻ അനുകൂല സംഘടനകൾ യുകെയുടെ അഭയ പദവി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യ പങ്കുവച്ചിരുന്നു. യുകെയിലെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ യുകെയിലെ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും റോ, എൻഐഎ തുടങ്ങീ വിവിധ വിഭാഗങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. യുകെയിലേയും ഇന്ത്യയുടേയും രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളുമായി കൂടിക്കാഴ്ച നടത്താനും ചർച്ചകൾ നടത്താനും നേരത്തെ തീരുമാനമായിരുന്നു.
Discussion about this post