ന്യൂഡൽഹി: പൈലറ്റുമാരുടെ പ്രതിമാസ ശമ്പളം കുത്തനെ വർദ്ധിപ്പിച്ച് സ്‌പൈസ് ജെറ്റ്. മാസത്തിൽ 75 മണിക്കൂർ പറത്താൻ 7.5 ലക്ഷം രൂപയാണ് ഇനി മുതൽ വേതനം നൽകുക. പൈലറ്റുമാരുടെ ശമ്പളത്തിന് പുറമേ, പരിശീലകരുടെയും ഫസ്റ്റ് ഓഫീസർമാരുടെയും ശമ്പളം ആനുപാതികമായി ഉയർത്തിയിട്ടുണ്ട്.ശമ്പള വർദ്ധനവിനോടൊപ്പം, റോയൽറ്റി റിവാർഡും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു മാസം ഒരു ലക്ഷം രൂപ വരെയാണ് റോയൽറ്റിയായി നൽകുക.
സ്‌പൈസ് ജെറ്റിന്റെ 18ാം വാർഷിക ചടങ്ങിലാണ് പൈലറ്റുമാരുടെ ശമ്പളവർദ്ധനവ് പ്രഖ്യാപിച്ചത്. മെയ് 16 മുതൽ ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ നവംബറിൽ പൈലറ്റുമാരുടെ ശമ്പളം സ്‌പൈസ് ജെറ്റ് പരിഷ്‌കരിച്ചിരുന്നു. 80 മണിക്കൂർ പറക്കലിന് പ്രതിമാസം 7 ലക്ഷം രൂപയായിരുന്നു അന്ന് പുതുക്കി നിശ്ചയിച്ചത്.പതിനെട്ടാം വാർഷികത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള യാത്രയും ഇത്തവണ സ്‌പൈസ് ജെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. 1,818 രൂപ നിരക്കിൽ ആരംഭിക്കുന്ന ആഭ്യന്തര യാത്രകളാണ് സ്‌പൈസ് ജെറ്റ് സംഘടിപ്പിക്കുന്നത്. ബെഗളൂരു- ഗോവ റൂട്ടിലും, മുംബൈ- ഗോവ റൂട്ടിലും ഈ ഓഫർ ലഭ്യമാണെന്ന് സ്‌പൈസ് ജെറ്റ് വ്യക്തമാക്കി.ഇന്ത്യക്കകത്തും ലോകമെമ്പാടുമുള്ള 48 സ്ഥലങ്ങളിലേക്കായി സ്പൈസ് ജെറ്റ് പ്രതിദിനം 250 വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ട്.
Discussion about this post