ന്യൂഡൽഹി: വൻ ഭൂരിപക്ഷത്തിൽ വിജയത്തിലെത്തിയെങ്കിലും കർണ്ണാടകയിൽ ആഭ്യന്തര പ്രശ്നങ്ങളിൽ പരിഹാരം കാണാനാവാതെ കുഴയുകയാണ് കോൺഗ്രസ്. ഏറെ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് സിദ്ധരാമയ്യയെ രണ്ടാം തവണയും മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത് ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയത്.
എന്നാൽ മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട് അധികാരം പങ്കിടുന്നത് സംബന്ധിച്ച് ഇരു നേതാക്കളും തമ്മിൽ ഇപ്പോഴും ചർച്ചകൾ പുരഗോമിക്കുകയാണ്. കോൺഗ്രസ് ഹൈക്കമാൻറ് നേതാക്കളുടെ അദ്ധ്യക്ഷതയിലും യോഗം നടത്തിയെങ്കിലും പ്രശ്നത്തിന് ഇപ്പോഴും പൂർണ്ണ പരിഹാരമായിട്ടില്ലെന്നാണ് സൂചന.
അതിനിടെ, കോൺഗ്രസിന്റെ ലിംഗായത്ത് മുഖവും ക്യാബിനറ്റ് മന്ത്രിയുമായ എംബി പാട്ടീലും ശിവകുമാറിന്റെ ഇളയ സഹോദരനും എംപിയുമായ ഡി.കെ. സുരേഷും തമ്മിലുള്ള വാക് തർക്കവും ചൂടേറുകയാണ്. വിഷയത്തിൽ പ്രതികരണവുമായി ഡി.കെ ശിവകുമാറും രംഗത്തെത്തി. അദ്ദേഹത്തിന് സ്വന്തം അഭിപ്രായമുണ്ടാകാം. പാർട്ടിയിൽ ആഭ്യന്തര തർക്കമില്ലെന്നും ഡി. കെ ശിവകുമാർ പറഞ്ഞു. പാട്ടീൽ ഡി.കെ സുരേഷ് തർക്കം സംബന്ധിച്ച് മാദ്ധ്യപ്രവർത്തകരുടെ ചോദ്യത്തിനാണ് ശിവകുമാർ മറുപടി നൽകിയത്.
മന്ത്രിസഭ വിപുലീകരണം ഉടൻ പൂർത്തിയാക്കണം. കർണാടകയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. പാർട്ടിയിൽ ആഭ്യന്തര പ്രശ്നങ്ങളില്ലെന്നാണ് കർണാടക കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ എനിക്ക് പറയാനുള്ളത്. സംസ്ഥാന താൽപര്യം മുൻനിർത്തിയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർട്ടിയിലെ മുതിർന്ന നേതാക്കളെ കാണാനാണ് ഡൽഹിയിലെത്തിയത്. അല്ലാതെ ഉൾപ്പാർട്ടി തർക്കങ്ങൾ പരിഹരിക്കാനല്ലെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി.
Discussion about this post