ഗാസിയാബാദ്: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ബഹിഷ്‌കരിക്കാനുളള കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണ. ഇന്ത്യയുടെ പ്രധാനമന്ത്രിയല്ലാതെ പിന്നെ പാകിസ്താന്റെ പ്രധാനമന്ത്രിയാണോ പാർലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ചടങ്ങ് ബഹിഷ്‌കരിക്കാനുളള തീരുമാനം പ്രതിപക്ഷ പാർട്ടികൾ പുനപരിശോധിക്കണമെന്നും ആചാര്യ പ്രമോദ് അഭ്യർത്ഥിച്ചു.
മോദിയുടെ നയങ്ങളോട് വിയോജിക്കാനും എതിർക്കാനുമുളള അവകാശം പ്രതിപക്ഷ പാർട്ടികൾക്കുണ്ട്. പക്ഷെ രാജ്യത്തോട് മുഴുവൻ എതിർപ്പ് പ്രകടിപ്പിക്കുന്നത് ശരിയല്ല. പാർലമെന്റ് രാജ്യത്തിന്റെ മുഴുവൻ സ്വത്താണ്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടേതല്ലെന്നും ആചാര്യ പ്രമോദ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പദവിയെ ചോദ്യം ചെയ്യുന്ന പ്രതിപക്ഷ സമീപനത്തെയും ആചാര്യ പ്രമോദ് വിമർശിച്ചു. പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതിയാണെന്ന പ്രതിപക്ഷ ആവശ്യത്തിലാണ് ആചാര്യ പ്രമോദിന്റെ വിമർശനം. പ്രധാനമന്ത്രിയെന്നത് രാജ്യത്തിന് മുഴുവനും വേണ്ടിയുളളതാണ്. അല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്വന്തമല്ലെന്നും ആചാര്യ പ്രമോദ് കൂട്ടിച്ചേർത്തു.
വരുന്ന 28 നാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുക. എന്നാൽ രാഹുലിനെ അയോഗ്യനാക്കിയ കാരണം ഉൾപ്പെടെ ചൂണ്ടിക്കാട്ടി കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പുതിയ പാർലമെന്റ് രാജ്യത്തിന്റെ അഭിമാനമായി മാറാനിരിക്കെ ആ ചരിത്ര മുഹൂർത്തം ബഹിഷ്‌കരിക്കാനുളള തീരുമാനം രാജ്യവ്യാപകമായി ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.
ചടങ്ങ് ബഹിഷ്‌കരിക്കാനുളള പ്രതിപക്ഷ ആഹ്വാനത്തോട് ബിജു ജനതാദളും വൈഎസ്ആർ കോൺഗ്രസും ഉൾപ്പെടെയുളള പാർട്ടികൾ വിയോജിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെ ഉൾപ്പെടെ കേന്ദ്രസർക്കാർ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
Discussion about this post