ന്യൂഡൽഹി: ഇന്ത്യയിൽ നടക്കുന്ന 18ാമത് ജി20 ഉകോടിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പങ്കെടുക്കും. ബംഗ്ലാദേശ് മന്ത്രി ഉബൈദുൾ ഖാദറാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബറിൽ ഡൽഹിയിലാണ് ജി20 ഉച്ചകോടി നടക്കുന്നത്.
ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യ ക്ഷണിച്ചിട്ടുണ്ടെന്ന് ഖാദർ വ്യക്തമാക്കി. ഈ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി ഇന്ത്യയിൽ എത്തും. ഇതിന് മുന്നോടിയായി തങ്ങൾ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും യോഗം ചേരും. ഉച്ചകോടിയുടെ ഭാഗമായി ബംഗ്ലാദേശിൽ നിന്നുള്ള പ്രതിനിധി സംഘം ഇന്ത്യ സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജി20 ഉച്ചകോടിയിൽ ബംഗ്ലാദേശിന്റെ പങ്കാളിത്തം ഉണ്ടാകുമെന്ന് നേരത്തെ തന്നെ വിദേശകാര്യവക്താവ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഷെയ്ഖ് ഹസീന ഇന്ത്യയിൽ എത്തുന്ന വാർത്തകൾ പുറത്തുവരുന്നത്. രാജ്യം നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഉച്ചകോടിയിൽ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നവംബർ 30 വരെയാണ് ഇന്ത്യയ്ക്ക് ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷസ്ഥാനം വഹിക്കാൻ കഴിയുന്നത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ബംഗ്ലാദേശിന് പുറമേ മൗറീഷ്യസ്, നെതർലാന്റ്, നൈജീരിയ, ഒമാൻ, സിംഗപ്പൂർ, സ്‌പെയിൻ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളെയും ഇന്ത്യ ക്ഷണിച്ചിട്ടുണ്ട്.
Discussion about this post