കൊച്ചി: ആശുപത്രിക്കിടക്കയിൽ നിന്ന് മോചനം ലഭിച്ചതോടെ നാട് നീളെ നന്ദിസൂചകമായി ഫ്‌ളക്‌സ് സ്ഥാപിച്ച് കൊച്ചിയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് ഫ്രാൻസിസ് മാഞ്ഞൂരാൻ. ഫ്രാൻസിസിനെ ചികിത്സിച്ച ഡോ. ജോ ജോസഫിന് പുറമെ രോഗവിവരങ്ങൾ ഫോണിൽ വിളിച്ച് അന്വേഷിച്ച മുൻ മന്ത്രിയും തൃപ്പൂണിത്തുറ എംഎൽഎയുമായ കോൺഗ്രസ് നേതാവ് കെ.ബാബുവിനും നേതാക്കൾക്കും വരെ വൈറ്റിലയിൽ നന്ദി ഫ്‌ലക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്.
എറണാകുളം ലിസി ആശുപത്രിയിൽ രോഗാവസ്ഥയിൽ കിടന്ന 16ദിവസവും ഡോ ജോ ജോസഫിനോട് എൻറെ രോഗ വിവരങ്ങൾ അന്വേഷിച്ച മുൻ മന്ത്രി കെ.ബാബുവിന് സ്‌നേഹം നിറഞ്ഞ നന്ദി. ഫ്രാൻസിസ് മാഞ്ഞൂരാൻ വൈറ്റില എന്നാണ് ഒരു ഫ്‌ളക്‌സിലെ വാചകം. എന്നാൽ ഈ ഫ്‌ളക്‌സ് തന്റെ അറിവോടെ അല്ലെന്നാണ് മുൻ മന്ത്രിയായ കെ ബാബു എംഎൽഎ പറയുന്നത്.
അതി ഗുരതരമായ രോഗാവസ്ഥയിൽ തൻറെ ജീവൻ രക്ഷിക്കാൻ സകല കഴിവും അറിവും പുറത്തെടുത്ത ഡോ.ജോ ജോസഫിന് നന്ദി-ഫ്രാൻസിസ് മാഞ്ഞൂരാൻ വൈറ്റില. രോഗാവസ്ഥയിൽ വിവരങ്ങൾ തേടിയ ഹൈബി ഈഡൻ, ഉമാ തോമസ്, കെജെ വിനോദ് തുടങ്ങിയവർക്ക് നന്ദി-ഫ്രാൻസിസ് മാഞ്ഞൂരാൻ വൈറ്റില,മരണവുമായി മല്ലിട്ട് കിടക്കുന്ന സമയത്ത് ഹൃദ്രോഗ വിദഗദ്ധരായ ഡോ.ജോസ് ചാക്കോ പെരിയപുറവും ഡോക്ടർ ജോ.ജോസഫും അരമണിക്കൂർ സമയം പരസ്പരം ആശയ വിനിമയം നടത്തി വീണ്ടും ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചത് വഴി എൻറെ ജീവൻ നിലനിർത്തിയതിൽ നന്ദി-ഫ്രാൻസിസ് മാഞ്ഞൂരാൻ വൈറ്റില. എന്നിങ്ങനെയാണ് ഫ്‌ളക്‌സിലെ വാക്കുകൾ.നാട്ടുകാർക്ക് നന്ദി അറിയിച്ചും മുൻ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൂടി ആയിരുന്ന ഫ്രാൻസിസ് ഫ്‌ളക്‌സ് വച്ചിട്ടുണ്ട്. താൻ നന്ദിയറിയിച്ച് ഫ്‌ലക്‌സ് വെച്ചതിൽ ഇത്രയും വിവാദമാക്കേണ്ട കാര്യമെന്താണെന്നാണ് ഫ്രാൻസിസ് മാഞ്ഞൂരാന്റെ ചോദ്യം.
Discussion about this post