ഇസ്ലാമാബാദ്; മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഗുരുതര ആരോപണവുമായി പാക് ആരോഗ്യമന്ത്രി അബ്ദുൽ ഖാദിർ പട്ടേൽ. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ തന്നെ ഞെട്ടിച്ചെന്ന് അദ്ദേഹം ആരോപിച്ചു.മെയ് 9 ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ നടത്തിയ വൈദ്യപരിശോധനയിൽ അദ്ദേഹത്തിന്റെ ശരീരത്തിൽ മദ്യത്തിന്റേയും കൊക്കെയ്‌ന്റേയും സാന്നിദ്ധ്യം കണ്ടെത്തിയതായി പാക് മന്ത്രി വെളിപ്പെടുത്തി.
ഇമ്രാൻ ഖാനായി പ്രത്യേക മെഡിക്കൽ ബോർഡ് സംഘത്തെ രൂപീകരിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താനിലെ പ്രമുഖ സൈക്കോളജിസ്റ്റ് ഡോ. റിസ് വാൻ താജ്, ഓർത്തോപീഡിക് മെഡിസിൻ വിദഗ്ധർ തുടങ്ങി അഞ്ചംഗ മെഡിക്കൽ ബോർഡാണ് രൂപീകരിച്ചത്.
അറസ്റ്റിലാകുന്ന സമയത്ത് ഇമ്രാൻ ഖാൻ സ്വബോധത്തിലായിരുന്നില്ലെന്നും അതിനാൽ മെയ് ഒമ്പതിന് തന്നെ ഇമ്രാൻ ഖാനെ വൈദ്യ പരിശോധനയ്ക്കായി മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കിയെന്നും മന്ത്രി വ്യക്തമാക്കി. 2022 ലുണ്ടായ വധശ്രമത്തിൽ കാലിന് പരിക്കേറ്റിരുന്നതായി ഇമ്രാൻ ഖാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ വൈദ്യപരിശോധനയിൽ ഇത് വ്യക്തമായിട്ടില്ലെന്നാണ് മന്ത്രി ആരോപിക്കുന്നത്. വധശ്രമമുണ്ടായി അഞ്ച് ആറ് മാസം ഇമ്രാൻ ഖാൻ കാലിൽ പ്ലാസ്റ്റർ ഇട്ടിരുന്നു. എന്നാൽ , വൈദ്യപരിശോധനയിൽ കാലിൽ ഒടിവുകളൊന്നും കണ്ടെത്തിയില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഇമ്രാൻ ഖാന്റെ മാനസികസ്ഥിരത സംശയാസ്പദമായ നിലയിലായിരുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തുന്നു.
ആരോപണത്തിൽ കഴമ്പുണ്ടെന്ന് തെളിഞ്ഞാൽ, ഇതിനോടകം തന്നെ നൂറിലധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാൻ തുടർ നിയമനടപടി നേരിടേണ്ടിവരും
Discussion about this post