ന്യൂഡൽഹി: സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് നൈജീരിയ അനധികൃതമായി പിടിച്ചുവച്ച എണ്ണകപ്പൽ മോചിപ്പിച്ചു. കപ്പലിലെ ജീവനക്കാരുടെ പാസ്‌പോർട്ടുകൾ ഇന്ന് കൈമാറും. എംടി ഹീറോയിക് ഇഡൂൻ എന്ന കപ്പലാണ് നൈജീരിയ കഴിഞ്ഞ ഒൻപത് മാസക്കാലമായി പിടിച്ചുവച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു സംഭവം. മലയാളികൾ ഉൾപ്പെടെ 26 പേരാണ് നിലവിൽ നൈജീരിയയുടെ തടവിൽ കഴിയുന്നത്. ഇതിൽ 10 പേർ ഇന്ത്യൻ പൗരന്മാരല്ല. പാസ്‌പോർട്ട് തിരികെ ലഭിക്കുന്നതോടെ ഇവർക്ക് ജന്മനാടുകളിലേക്ക് മടങ്ങാം. എറണാകുളം സ്വദേശികളായ സനു ജോസ്, മിൽട്ടൻ ഡിക്കോത്ത്, കൊല്ലം സ്വദേശി വിജിത്ത് എന്നിവരാണ് തടവിലാക്കപ്പെട്ട മലയാളികൾ. സ്ത്രീധന പീഡനത്തെ തുടർന്ന് നിലമേലിൽ ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരനാണ് വിജിത്ത്.
സമുദ്രാതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇക്വിറ്റോറിയൽ ഗ്വിനിയയിൽവച്ചായിരുന്നു കപ്പൽ അധികൃതർ കസ്റ്റഡിയിൽ എടുത്തത്. പിന്നീട് ഇതിലെ ജീവനക്കാരെ നൈജീരിയയിൽ എത്തിച്ച് തടവിലാക്കി. കഴിഞ്ഞ മാസം 30 ന് കപ്പലും ജീവനക്കാരെയും മോചിപ്പിക്കാൻ നൈജീരിയൻ കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഇവരുടെ മോചനം സാദ്ധ്യമാകുന്നത്. രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇവരെ മോചിപ്പിക്കുമെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു.
Discussion about this post