ബംഗളൂരു : യൂണിഫോം തീരുമാനിക്കാനുള്ള അവകാശം സ്‌കൂളുകൾക്ക് ഉണ്ടെന്നും അത് വ്യക്തിസ്വാതന്ത്ര്യത്തിന് വിലങ്ങുതടിയാവുന്നില്ലെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഉത്തർപ്രദേശിലെ കൗശമിയിൽ ആണ് ആരിഫ് മുഹമ്മദ് ഖാൻറെ പ്രസ്താവന.
“സ്കൂളുകൾക്ക് അവരുടെ യൂണിഫോം തീരുമാനിക്കാനുള്ള അവകാശമുണ്ട്. അവർ ഒരു വ്യക്തിക്കും ഒരു നിയന്ത്രണവും കൊണ്ടുവരുന്നില്ല,” അദ്ദേഹം പറഞ്ഞു. ഹിജാബ് ഉൾപ്പെടെയുള്ള മുൻ ബി.ജെ.പി സർക്കാരിന്റെ നയങ്ങൾ കോൺഗ്രസ് സർക്കാർ അവലോകനം ചെയ്യുമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞതിന് പിന്നാലെയാണ് ആരിഫ് ഖാൻ അഭിപ്രായം പ്രകടിപ്പിച്ചത്.
“ആളുകൾക്ക് അവർക്ക് ഇഷ്ടമുള്ളത് ധരിക്കാൻ സ്വാതന്ത്ര്യമുണ്ട്. യൂണിഫോം തീരുമാനിക്കാൻ സ്കൂളുകൾക്ക് അവകാശമുണ്ട്. സ്കൂൾ മാനേജ്മെന്റിന്റെ ഈ അവകാശം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതാണ്. യൂണിഫോം സംബന്ധിച്ച് സ്കൂളുകളുടെ നിർദ്ദേശം പാലിക്കണം. ഇത് വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമല്ല, അദ്ദേഹം പറഞ്ഞു.
സ്കൂളുകളിലെ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണ്ണാടക സർക്കാരിൻറെ തീരുമാനത്തെ ഹൈക്കോടതിയും ശരിവെച്ചിരുന്നു. കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ വിധി പുറപ്പെടുവിച്ചത്. യൂണിഫോം നിർദേശിക്കുന്നത് ന്യായമായ നിയന്ത്രണമാണെന്നും വിദ്യാർത്ഥികൾക്ക് എതിർക്കാൻ കഴിയില്ലെന്നുമാണ് കോടതി നിരീക്ഷണം. ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുള്ള വിവിധ ഹർജികൾ കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Discussion about this post