ഇടുക്കി: കമ്പത്തെ ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പടർത്തുന്ന അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ തമിഴ്‌നാട്. ആനയെ മയക്കുവെടി വയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് ഉത്തരവിറക്കി. രാവിലെ മുതൽ കമ്പത്ത് വലിയ ഭീതി സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ആന. ഈ സാഹചര്യത്തിലാണ് മയക്കുവെടിവച്ച് പിടികൂടാൻ ഒരുങ്ങുന്നത്.
അരിക്കൊമ്പൻ ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ അത് വലിയ ആപത്തുണ്ടാക്കുമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തൽ. ഇതേ തുടർന്നാണ് മയക്കുവെടിവയ്ക്കാനുള്ള തീരുമാനം. 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരമാണ് ആനയെ മയക്കുവെടി വയ്ക്കുക. തുടർന്ന് ഉൾക്കാട്ടിലേക്ക് മാറ്റും.
നിലവിൽ വനംവകുപ്പ് അധികൃതർ ആനയെ പിന്തുടർന്നുകൊണ്ടിരിക്കുകയാണ്. നാളെ രാവിലെയോടെ മയക്കുവെടിവച്ച് പിടികൂടാനാണ് തീരുമാനം. അതേസമയം ആന വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ കമ്പത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാനാണ് ആളുകൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
നിലവിൽ പുളിമരതോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. ആനയ്ക്ക് വനംവകുപ്പ് ഭക്ഷണം നൽകിയിട്ടുണ്ട്. ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ ആകാശത്തേക്ക് വെടിവച്ചാണ് വനംവകുപ്പ് തുരത്തിയത്. രാവിലെയോടെയാണ് ആന കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ആനയുടെ ആക്രമണത്തിൽ പ്രദേശവാസികൾക്ക് പരിക്കുണ്ട്.
Discussion about this post