മണിപ്പൂരിലെ സ്ഥിഗതികൾ അവലോകനം ചെയ്യുന്നതിനായി കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഇന്ന് സംസ്ഥാനത്തെത്തും. സംസ്ഥാനത്ത് സുരക്ഷയുടെ ഭാഗമായി സ്വീകരിച്ച നടപടിക്രമങ്ങൾ അദ്ദേഹം അവലോകനം ചെയ്യും. സുരക്ഷാ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തും. സമാധാന ചർച്ചകളുടെ ഭാഗമായി കഴിഞ്ഞ ദിവസം എല്ലാ വിഭാഗത്തിലേയും ആളുകളെ ഉൾക്കൊള്ളിച്ച് ചർച്ചകൾ നടന്നിരുന്നു. കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ എത്തുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വീണ്ടും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പിന്നാലെ സൈന്യവും അസം റൈഫിൾസും മണിപ്പൂരിലുടനീളം സുരക്ഷ ശക്തിപ്പെടുത്തി. ഇന്നലെ ഇംഫാൽ ഈസ്റ്റിലും ചർച്ചന്ദ്പൂരിലും രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വെടിവയ്പ്പ് ഉണ്ടായെങ്കിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തോക്കുമായെത്തിയവർ എതിരാളികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. സൈന്യം കൃത്യസമയത്ത് വിഷയത്തിൽ ഇടപെട്ട് പ്രശ്‌നം അവസാനിപ്പിക്കുകയായിരുന്നു.
ഗോത്രവർഗ്ഗമല്ലാത്ത മെയ്‌തെയ് സമുദായത്തിന് എസ്ടി പദവി നൽകാനുള്ള നീക്കത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് അക്രമസംഭവങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. 60ഓളം ആളുകൾക്കാണ് ഇതുവരെ ജീവൻ നഷ്ടമായതെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിംഗ് വ്യക്തമാക്കി. സിഎപിഎഫ്, മണിപ്പൂർ പോലീസ്, മണിപ്പൂർ റൈഫിൾസ്, ഇന്ത്യ റിസർവ് ബറ്റാലിയൻ, വില്ലേജ് ഡിഫൻസ് ഫോഴ്‌സ് എന്നിവരടങ്ങുന്ന വൻ സുരക്ഷാസംഘമാണ് സംസ്ഥാനത്തൊട്ടാകെയായി നിലയുറപ്പിച്ചിരിക്കുന്നത്. പൊതുജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post