ഇടുക്കി: കമ്പത്തെ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പടർത്തിയ അരിക്കൊമ്പനെ ഇന്ന് മയക്കുവെടിവയ്ക്കും. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ തമിഴ്‌നാട് വനംവകുപ്പ് അധികൃതർ ആരംഭിച്ചു. അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടുന്നതിന്റെ ഭാഗമായി കമ്പനത്ത് നിരോനാജ്ഞ ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 10 മണിയോടെ മയക്കുവെടിവയ്ക്കാനാണ് തീരുമാനം. പിടികൂടിയ ശേഷം ആനയെ ഉൾക്കാട്ടിലേക്ക് മാറ്റും. ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം തന്നെ അധികൃതർ പൂർത്തിയാക്കിയിട്ടുണ്ട്. നിലവിൽ കമ്പം ഭാഗത്ത് നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള ചുരുളിപ്പെട്ടിയിലാണ് ആനയുള്ളത്. ഇവിടേയ്ക്ക് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ഇന്നലെ മുതൽ ആന ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
ഇന്നലെ കമ്പത്ത് ഇറങ്ങിയ ആന വലിയ ഭീതിയാണ് ജനങ്ങളിൽ ഉണ്ടാക്കിയത്. ആളുകളെ ആക്രമിച്ച ആന ദീർഘനേരം ജനവാസ മേഖലയിലൂടെ നടന്ന് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി. ആനയെ പിന്നീട് വെടിവച്ച് തുരത്തിയെങ്കിലും വീണ്ടും ജനവാസമേഖലയിൽ എത്തിയേക്കാമെന്നാണ് വനംവകുപ്പിന്റെ നിരീക്ഷണം. ഈ സാഹചര്യത്തിലാണ് ആനയെ മയക്കുവെടിവച്ച് ഉൾക്കാട്ടിൽ കൊണ്ട് വിടാൻ തീരുമാനിച്ചത്. തൊട്ട് പിന്നാലെ തന്നെ ആനയെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് ഉത്തരവിട്ടിരുന്നു.
Discussion about this post