ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക സ്മരണിക തപാൽ സ്റ്റാമ്പും 75 രൂപ നാണയവും പ്രകാശനം ചെയ്തു. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ചേംബറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വച്ചാണ് അദ്ദേഹം നാണയവും സ്റ്റാമ്പും പുറത്തിറക്കിയത്.രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75 ാം വാർഷികവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ നാണയം പുറത്തിറക്കുന്നത്.
നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭം ആലേഖനം ചെയ്തിരിക്കും. ദേവനാഗരി ലിപിയിൽ ഭാരതം എന്ന് ഇടത് വശത്തും ഇന്ത്യ എന്ന് ഇംഗ്ലീഷിൽ വലതും വശത്തും എഴുതിയിരിക്കും. താഴെ സത്യമേവ ജയതേ എന്നും രേഖപ്പെടുത്തിയിരിക്കും. 44 മില്ലിമീറ്റർ ചുറ്റളവുള്ള വൃത്താകൃതിയിലുള്ള നാണയമായിരിക്കും ഇത്. 35 ഗ്രാം തൂക്കം വരുന്ന നാണയം നിർമ്മിച്ചിരിക്കുന്നത് 50 ശതമാനം വെള്ളിയും 40 ശതമാനം കോപ്പറും അഞ്ച് ശതമാനം സിങ്കും അഞ്ച് ശതമാനം നിക്കലും ചേർത്താണ്.
അതേസമയം ഇത് ആദ്യമായല്ല 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്. 2020 ലും ഈ നാണയം പുറത്തിറക്കിയിരുന്നു. ഫുഡ് ആന്റ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ 75-ാം വാർഷികവുമായി ബന്ധപ്പെട്ടാണ് 75 രൂപ നാണയം പുറത്തിറക്കിയത്. പ്രത്യേക പരിപാടികളുടെ സ്മരണയ്ക്കായി പുറത്തിറക്കുന്ന നാണയങ്ങൾ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ സാധിക്കില്ല. സ്വർണവും വെള്ളിയും പോലെയുള്ള വിലയേറിയ ലോഹങ്ങളുള്ള, ഉയർന്ന മൂല്യമുള്ള നാണയങ്ങൾ സാധാരണ പോലെ നിയമപരമായ ടെൻഡറായി പുറത്തിറക്കില്ല.
മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, നോയിഡ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ 4 നാണയ അച്ചടി കേന്ദ്രങ്ങളിൽ ആണ് ഈ 75 രൂപ നാണയങ്ങൾ ഉണ്ടാക്കുന്നത്. പരിമിതമായ എണ്ണം മാത്രമേ ഇവ നിർമ്മിക്കുകയുളളൂ. ഇത്തരത്തിലുള്ള നാണയങ്ങൾ വാങ്ങുന്നതിനുള്ള ബുക്കിംഗ് സാധാരണ 3 മുതൽ 6 മാസം മുമ്പ് ആരംഭിക്കും
Discussion about this post