ന്യൂഡൽഹി: തിഹാർ ജയിലിൽ തല കറങ്ങി വീണതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആംആദ്മി നേതാവ് സത്യേന്ദർ ജെയ്‌നിനെ ആശുപത്രിയിൽ സന്ദർശിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയിലെ ലോക് നാരായണ ആശുപത്രിയിൽ എത്തിയാണ് സത്യേന്ദർ ജെയ്‌നിനെ കണ്ടത്. സത്യേന്ദർ ജെയ്ൻ ഒരു നായകനാണെന്ന് കെജ്രിവാൾ അഭിപ്രായപ്പെട്ടു.
ഉച്ചയോടെയായിരുന്നു സത്യേന്ദർ ജെയ്‌നുമായി ഡൽഹി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. സത്യേന്ദർ ജെയ്‌നുമായി അൽപ്പ നേരം കെജ്രിവാൾ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ക്ഷേമങ്ങൾ തിരക്കി. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ സംബന്ധിച്ച വിവരങ്ങൾ ആശുപത്രി അധികൃതരിൽ നിന്നും ചോദിച്ചറിഞ്ഞ ശേഷമായിരുന്നു കെജ്രിവാൾ മടങ്ങിയത്. ഇതിന്റെ ചിത്രങ്ങൾ കെജ്രിവാൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ധൈര്യശാലിയെ കണ്ടു.. നായകൻ എന്ന കുറിപ്പോട് കൂടിയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് സത്യേന്ദർ ജെയ്ൻ അറസ്റ്റിലായി തിഹാർ ജയിലിൽ കഴിയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹം തലചുറ്റി വീണത്. രാവിലെ പ്രഭാത കൃത്യങ്ങൾക്കായി ശുചിമുറിയിൽ പോയതായിരുന്നു അദ്ദേഹം. ഇതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീഴുകയായിരുന്നു. വീഴ്ചയിൽ കൈയ്ക്കും തലയ്ക്കും പരിക്കുണ്ട്. നട്ടെല്ലിനും ക്ഷതമേറ്റിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ചികിത്സ പൂർത്തിയായ ശേഷം സത്യേന്ദർ ജെയ്‌നിനെ തിരികെ ജയിലിലേക്ക് തന്നെ മാറ്റും.
Discussion about this post