അഹമ്മദാബാദ്: അവസാന പന്ത് അതിർത്തി കടത്തി ഈ സീസണിലെ ഐപിഎൽ കിരീടം സ്വന്തമാക്കി ചെന്നൈ. ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരം ഇടയ്ക്ക് മഴ തടസപ്പെടുത്തിയെങ്കിലും ചെന്നൈയുടെ ആരാധകർ ആവേശത്തിലായിരുന്നു. ഈ വിജയത്തോടെ മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ച് കിരീടങ്ങളെന്ന നേട്ടത്തിൽ ചെന്നൈയും ഇടംപിടിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 214 റൺസെടുത്തിരുന്നു. ചെന്നൈയുടെ മറുപടി ബാറ്റിങ് തുടങ്ങി ആദ്യ ഓവറിലെ നാലാം പന്തിൽ മഴ കളി തടസപ്പെടുത്തി. തുടർന്ന് രണ്ട് മണിക്കൂറോളം മത്സരം നിർത്തിവെച്ചു. ഇതിനൊടുവിൽ കളി തുടങ്ങിയപ്പോൾ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു.
മഴ മാറിയ ശേഷം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടെ മുൻനിര താരങ്ങളെല്ലാം ഭേദപ്പെട്ട സ്‌കോർ നേടിയതാണ് ചെന്നൈയെ വിജയത്തിലേക്ക് അടുപ്പിച്ചത്. ഡിവോൺ കോൺവെ (25 പന്തിൽ 47), ഋതുരാജ് ഗെയ്ക്ക് വാദ് (16 പന്തിൽ 26), ശിവം ദുബെ പുറത്താകാതെ (21 പന്തിൽ 32 ), അജിൻക്യ രഹാനെ (13
പന്തിൽ 27)തുടങ്ങി മുൻനിര താരങ്ങളെല്ലാം അവസരത്തിനൊത്ത പ്രകടനമാണ് നടത്തിയത്.
എന്നാൽ ക്യാപ്റ്റൻ എംഎസ് ധോണി നിർണായക ഘട്ടത്തിൽ ക്രീസിലെത്തിയിട്ടും ആദ്യ പന്തിൽ തന്നെ പുറത്തായത് ആരാധകരെ നിരാശയിലാക്കി. എട്ട് പന്തിൽ നിന്ന് ഒരു ഫോറും രണ്ട് സിക്‌സറും പറത്തി ഫോമിൽ നിൽക്കവേ അപ്രതീക്ഷിതമായി അമ്പാട്ടി റായ്ഡു പുറത്തായി. 14 പന്തിൽ 22 റൺസായിരുന്നു അപ്പോൾ ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. അനായാസ ജയം ഉറപ്പിച്ച കളിയിൽ തൊട്ടടുത്ത പന്തിൽ റണ്ണൊന്നും എടുക്കാതെ ധോണിയും മടങ്ങിയതോടെ ടൈറ്റൻസ് കളിയിലേക്ക് തിരിച്ചുവരുന്നതിന്റെ സൂചന നൽകി.
25 റൺസുമായി ക്രീസിൽ നിന്ന ശിവം ദുബെയ്ക്ക് കൂട്ടായി രവീന്ദ്ര ജഡേജയാണ് പിന്നീട് ഇറങ്ങിയത്. അവസാന ഓവറിൽ 13 റൺസായിരുന്നു ചെന്നൈയ്ക്ക് വേണ്ടത്. ആദ്യ പന്തിൽ റണ്ണൊന്നും എടുക്കാനായില്ല. തുടർന്ന് വന്ന മൂന്ന് പന്തിൽ ഓരോ റൺസ് വീതം നേടി. മത്സരം അതോടെ മുറുകി. വിജയം ആർക്കൊപ്പം നിൽക്കുമെന്ന ആശങ്കയിലായിരുന്നു ആരാധകർ. എന്നാൽ അഞ്ചാം പന്ത് സിക്‌സറും അവസാന പന്ത് ഫോറും പറത്തി രവീന്ദ്ര ജഡേജ ആശങ്കയ്ക്ക് വിരാമമിടുകയായിരുന്നു.
നേരത്തെ സെഞ്ച്വറിയുടെ വക്കിൽ (47 പന്തിൽ 96) പുറത്തായ സായ്് സുദർശന്റെയും അർദ്ധസെഞ്ച്വറി നേടിയ വൃദ്ധിമാൻ സാഹ (39 പന്തിൽ 54) യുടെയും പ്രകടനമികവിലാണ് ഗുജറാത്ത് ടൈറ്റൻസ് മികച്ച സ്‌കോർ നേടിയത്. ശുഭ്മാൻ ഗിൽ 20 പന്തിൽ 39 റൺസും ഹർദിക് പാണ്ഡ്യ 12 പന്തിൽ 21 റൺസുമെടുത്തു. ചെന്നൈയ്ക്ക് വേണ്ടി മതീഷ പതിരാന രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ടോസ് ലഭിച്ചെങ്കിലും ചെന്നൈ പന്തെറിയാൻ തീരുമാനിക്കുകയായിരുന്നു.
ഇന്നലെയായിരുന്നു ഫൈനൽ നടക്കേണ്ടിയിരുന്നത്. എന്നാൽ കളി നടക്കേണ്ടിയിരുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയായിരുന്നതിനാൽ രാത്രിയോടെ മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Discussion about this post