ശ്രീനഗർ: ജമ്മു കശ്മീരിൽ വിവിധ ഭാഷാ തൊഴിലാളിയെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഊർജ്ജിത അന്വേണം ആരംഭിച്ച് പോലീസും സുരക്ഷാ സേനയും. ഭീകരർക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. ഭീകരർ പ്രദേശം വിട്ട് പോകാൻ സാദ്ധ്യതയില്ലെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
സംഭവ ശേഷം പ്രദേശത്ത് തന്നെ ഭീകരർ ഒളിച്ചിരിക്കുകയാണെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടർന്നാണ് പ്രദേശത്ത് പരിശോധന ശക്തമാക്കിയത്. വാഹന പരിശോധനയുൾപ്പെടെ ചെക്‌പോയിന്റുകൾ സ്ഥാപിച്ച് കർശനമാക്കിയിട്ടുണ്ട്. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഇതിൽ നിന്നും ഭീകരരെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെയാണ് അനന്തനാഗ് ജില്ലയിലെ ആഷ്ജിപോരയിൽ വിവിധ ഭാഷാ തൊഴിലാളിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രദേശത്തെ പാർക്കിൽ നടക്കുന്ന സർക്കസ് മേളയിലെ തൊഴിലാളിയായ ദീപകിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനങ്ങളിൽ എത്തിയ ഭീകരർ ദീപകിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപകിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Discussion about this post