ന്യൂഡൽഹി: വെള്ളത്തിൽ വീണ് പോയ സ്മാർട്ട് ഫോൺ തിരിച്ച് കിട്ടാൻ റിസർവോയറിലെ വെള്ളം വറ്റിച്ച ഉദ്യോഗസ്ഥന് വറ്റിച്ച് കളഞ്ഞ വെള്ളത്തിന്റെ പണം അടയ്ക്കാൻ നിർദ്ദേശം. 21 ലക്ഷം ലിറ്റർ വെള്ളമാണ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം വറ്റിച്ച് കളഞ്ഞത്. ഛത്തീസ്ഗഡിലെ കൊയിലിബെഡയിൽ ഫുഡ് ഇൻസ്‌പെക്ടറായ രാജേഷ് ബിശ്വാസിനെ സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്തിരുന്നു.
വേനൽക്കാലത്ത് ജലസേചനത്തിനും മറ്റ് ആവശ്യങ്ങൾക്കും വേണ്ടിയാണ് സംഭരണികളിൽ വെള്ളം സൂക്ഷിച്ചിരുന്നത്. പാഴായ വെള്ളത്തിന്റെ തുക രാജേഷിന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ദ്രാവതി പദ്ധതിയുടെ സൂപ്രണ്ടിംഗ് എൻജിനീയർ സബ് ഡിവിഷണൽ ഓഫീസർ ആർ.കെ.ധിവാറിന് കത്ത് നൽകിയിരുന്നു. വളരെ അധികം ആവശ്യമുള്ള സമയത്താണ് രാജേഷ് ഇത്തരത്തിൽ വെള്ളം പാഴാക്കിക്കളഞ്ഞതെന്നും കത്തിൽ ആരോപിക്കുന്നുണ്ട്.
അവധിക്കാലം ആഘോഷിക്കാൻ സുഹൃത്തുക്കളോടൊപ്പം വന്നപ്പോഴാണ് ഇയാളുടെ കയ്യിൽ നിന്നും സ്മാർട്ട്‌ഫോൺ റിസർവോയറിലെ വെള്ളത്തിലേക്ക് അബദ്ധത്തിൽ വീഴുന്നത്. സുഹൃത്തുക്കളോടൊപ്പം സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ആയിരുന്നു സംഭവം. മൂന്ന് ദിവസം തുടർച്ചയായി വലിയ പമ്പുകൾ ഉപയോഗിച്ചാണ് റിസർവോയറിലെ വെള്ളം പൂർണമായി വറ്റിച്ചത്. 1500 ഏക്കർ കൃഷിയിടം നനയ്ക്കാൻ ആവശ്യമായ 21 ലക്ഷം ലിറ്റർ വെള്ളമാണ് ഇത്തരത്തിൽ പാഴാക്കിയത്.
Discussion about this post