കാബൂൾ/ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ സോളോ ട്രിപ്പ് നടത്തുന്ന പ്രമുഖ മലയാളി യാത്രാ വ്ലോഗർ അരുണിമ ബാക്ക്പാക്കറെ താലിബാൻ തടവിലാക്കിയതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ ചരിത്രപ്രസിദ്ധമായ ബമിയാനിൽ വെച്ച് മുജാഹിദീൻ സംഘം തന്നെ കസ്റ്റഡിയിലെടുത്തുവെന്നും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അരുണിമ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.
ഔദ്യോഗിക അനുമതി പത്രം (Official Letter) കൈവശമില്ലെന്ന് ആരോപിച്ചാണ് താലിബാൻ ഇവരെ കസ്റ്റഡിയിലെടുത്തത്. ഫോണിലെ ഗൂഗിൾ ട്രാൻസ്ലേറ്റർ വഴി പഷ്തോ ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത മുന്നറിയിപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് അരുണിമ പങ്കുവെച്ചത്. “ഔദ്യോഗിക അനുമതി പത്രം ഇല്ലാത്തതിനാൽ നിങ്ങളെ ഇപ്പോൾ മുജാഹിദീനുകൾ അറസ്റ്റ് ചെയ്തിരിക്കുന്നു” എന്നാണ് ഫോൺ സ്ക്രീനിലുള്ളത്.
ഇതിനൊപ്പമാണ് തന്നെ രക്ഷിക്കണമെന്ന അടിയന്തര അഭ്യർത്ഥന അവർ കുറിച്ചത്:
“ഞാൻ അഫ്ഗാനിസ്ഥാനിലെ ബമിയാനിലാണ്, വലിയൊരു അപകടത്തിലാണ് പെട്ടിരിക്കുന്നത്. ഇന്ത്യൻ എംബസിയുമായോ അധികൃതരുമായോ ബന്ധപ്പെടാൻ ദയവായി എന്നെ ആരെങ്കിലും സഹായിക്കൂ.”
പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ അരുണിമ ഏതാനും ആഴ്ചകളായി അഫ്ഗാനിസ്ഥാനിൽ തനിച്ച് യാത്ര ചെയ്യുകയായിരുന്നു. രാജ്യത്ത് പ്രവേശിച്ച സമയം മുതൽ സ്ത്രീകൾ തനിച്ച് സഞ്ചരിക്കാൻ പാടില്ലെന്നതുൾപ്പെടെ കടുത്ത നിയന്ത്രണങ്ങൾ താലിബാൻ അധികൃതർ ഏർപ്പെടുത്തിയിരുന്നു. മുഖം ഒഴികെ ശരീരം പൂർണ്ണമായി മറയ്ക്കുന്ന അഫ്ഗാനി ചാദരി ധരിക്കാനും നിർബന്ധിതയായി. അഫ്ഗാനിൽ സ്ത്രീകൾ അനുഭവിക്കുന്ന കൊടുംദുരിതങ്ങൾ ചൂണ്ടിക്കാട്ടി അരുണിമ മുൻപ് പങ്കുവെച്ച വീഡിയോകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വലിയ ചർച്ചയായിരുന്നു.
വിദേശ പൗരന്മാർ വിവിധ പ്രവിശ്യകളിലൂടെ സഞ്ചരിക്കുമ്പോൾ താലിബാൻ ഭരണകൂടത്തിന്റെ പ്രത്യേക പെർമിറ്റുകൾ നിർബന്ധമാക്കിയിരുന്നു. ഇതിന്റെ അഭാവമാണ് കസ്റ്റഡിക്ക് കാരണമായതെന്നാണ് സൂചന. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക ഇടപെടലിനായി കാത്തിരിക്കുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും.








