ഇന്ത്യയുടെ പ്രതിരോധ കയറ്റുമതിയിൽ വൻ വർധന. 2013-14 സാമ്പത്തിക വർഷത്തിൽ 686 കോടി രൂപയായിരുന്നത് 2022-23 സാമ്പത്തിക വർഷത്തിൽ 16,000 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. അതായത് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിൽ 23 ഇരട്ടി വർധനയാണ് ഉണ്ടായത്. 100ലധികം സ്ഥാപനങ്ങളാണ് 85ലധികം രാജ്യങ്ങളിലേക്ക് ഇപ്പോൾ അവരുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. 2025ഓടെ പ്രതിരോധ കയറ്റുമതിയിൽ നിന്ന് 35,000 കോടി രൂപ കൈവരിക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്
പ്രതിരോധ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പാക്കയ പദ്ധതികളിലൂടെയാണ് ഇന്ന് ഈ മേഖലയിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. കയറ്റുമതി നടപടിക്രമങ്ങൾ ലളിതമാക്കൽ, ഓൺലൈൻ കയറ്റുമതിക്കുള്ള അംഗീകാരം, ഉത്പന്നം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കൽ തുടങ്ങിയ ഘടകങ്ങളെല്ലാം കൂടുതൽ രാജ്യങ്ങളെ ഇന്ത്യയിൽ നിന്ന് ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.
നിലവിലെ സർക്കാർ തദ്ദേശീയമായ പ്രതിരോധ ഉത്പന്നങ്ങളുടെ നിർമ്മാണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച് ഉത്പന്നങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചതോടെ ഈ മേഖലയിലെ ഇറക്കുമതി കുറയുകയും, ഇന്ത്യയുടെ ഉത്പാദനശേഷി വർദ്ധിക്കുകയും ചെയ്തു. ഡോർണിയർ-228 പോലുള്ള വിമാനങ്ങൾ, പീരങ്കികൾ, ബ്രഹ്‌മോസ് മിസൈലുകൾ, പിനാക റോക്കറ്റുകൾ, ലോഞ്ചറുകൾ, റഡാറുകൾ, സിമുലേറ്ററുകൾ തുടങ്ങീ നിരവധി പ്രതിരോധ ഉത്പന്നങ്ങൾ ഇന്ത്യ ഇപ്പോൾ കയറ്റുമതി ചെയ്യുന്നുണ്ട്.
Discussion about this post