ബാലരാമപുരം : ബാലരാമപുരത്തെ ഇസ്ലാമിക മതപഠന കേന്ദ്രത്തിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. അസ്മിയ മോൾ(17) പീഡനത്തിന് ഇരയായി എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൂന്തുറ സ്വദേശിയായ യുവാവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. മതപഠന കേന്ദ്രത്തിൽ എത്തുന്നതിന് മുൻപാണ് പെൺകുട്ടി പീഡനത്തിന് ഇരയായത് എന്നാണ് കണ്ടെത്തൽ.
അൽ അമാൻ എജ്യുക്കേഷൻ ട്രസ്റ്റിന് കീഴിലെ മതപഠന കേന്ദ്രത്തിലായിരുന്നു അസ്മിയ താമസിച്ച് പഠിച്ചിരുന്നത്. അസ്മിയയെ ഇവിടുത്തെ ലൈബ്രറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലേക്ക് വിളിച്ച് മാതാവിനോട് തന്നെ തിരികെ കൊണ്ടുപോകാൻ ആവശ്യപ്പെട്ടതിന് തൊട്ടു പിന്നാലെയായിരുന്നു മരണം. അമ്മ ഇവിടെയെത്തിയെങ്കിലും മകളെ കാണാൻ മതപഠന കേന്ദ്രത്തിലെ ഉസ്താദ്മാർ അനുവദിച്ചില്ല. വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരണകാരണം ആത്മഹത്യ തന്നെയാണ് പോസ്റ്റ്മോർട്ടത്തിൽ നേരത്തെ വ്യക്തമായിരുന്നു. മതപഠന കേന്ദ്രത്തിൽ കുട്ടിയ്ക്ക് മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്നാണ് വീട്ടുകാരുടെ മൊഴി. ഇക്കാര്യത്തെക്കുറിച്ച് വീട്ടിൽ സൂചിപ്പിച്ചിരുന്നുവെന്നും വീട്ടുകാർ വ്യക്തമാക്കുന്നുണ്ട്.
അസ്മിയ ആത്മഹത്യ ചെയ്ത വിവരം പോലും സ്ഥാപന അധികൃതർ മറച്ചുവച്ചുവെന്നും, ആശുപത്രിയിലെത്തിക്കാൻ ആരും സഹായിച്ചില്ലെന്നും മാതാവ് വെളിപ്പെടുത്തി. ‘നീ നന്നാകില്ലെന്ന്’ സ്ഥാപനത്തിലെ അദ്ധ്യാപിക അസ്മിയയെ നിരന്തരം ശപിച്ചിരുന്നുവെന്ന് മാതാവ് കുറ്റുപ്പെടുത്തി. സഹപാഠികളോട് സംസാരിക്കാൻ പോലും മകളെ അനുവദിച്ചിരുന്നിലെന്നാണ് റഹ്മത്ത് ബീവി ആരോപിച്ചത്.
Discussion about this post