ജയ്പൂർ: രാജസ്ഥാനിൽ നേതാക്കൾക്കിടയിൽ തർക്കം അവസാനിച്ചെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ അവകാശവാദത്തിന് പിന്നാലെ തന്റെ ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സച്ചിൻ പൈലറ്റ്. ടോങ്ക് അസംബ്ലി മണ്ഡത്തിലെത്തിയപ്പോഴാണ് ഗെഹ്ലോട്ടിന് താൻ നൽകിയ അന്ത്യശാസനം അവസാനിക്കുന്ന ദിവസമാണ് ഇതെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞത്.
” ഞാൻ കൊടുത്ത അന്ത്യശാസനം അവസാനിക്കുന്ന ദിവസമാണിത്. അതുകൊണ്ട് തന്നെ നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാം” എന്നുമാണ് സച്ചിൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞത്. രാജസ്ഥാൻ പബ്ലിക് സർവീസ് കമ്മീഷൻ പുനഃസംഘടിപ്പിക്കണം, പരീക്ഷാപേപ്പർ ചോർച്ചയിൽ ബാധിച്ച യുവാക്കൾക്ക് നഷ്ടപരിഹാരം നൽകുകയും ഉന്നതതല അന്വേഷണം നടത്തുകയും വേണം, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സർക്കാരിനെതിരെ അഴിമതി ആരോപണങ്ങളിൽ അന്വേഷണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് സച്ചിൻ പൈലറ്റ് ഉയർത്തിയിരുന്നത്.
ഈ ആവശ്യങ്ങളിന്മേൽ നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും സച്ചിൻ നേരത്തെ പറഞ്ഞിരുന്നു. വിഷയത്തിൽ ഗെഹ്ലോട്ടും സച്ചിനും തമ്മിലുള്ള തർക്കം രൂക്ഷമായതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വം ഇരുവരേയും ചർച്ചയ്ക്ക് ക്ഷണിച്ചത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നായിരുന്നു ചർച്ചയ്ക്ക് ശേഷം മുതിർന്ന നേതാക്കൾ പറഞ്ഞത്.
Discussion about this post