ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം. പാക് ഭീകരനെ ബിഎസ്എഫ് വധിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. അതിർത്തി മേഖലയിൽ സുരക്ഷാ സേന പട്രോളിംഗ് നടത്തുകയായിരുന്നു. ഇതിനിടെ അതിർത്തിവഴിയുള്ള സംശയാസ്പദ നീക്കം സേനാംഗങ്ങളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
മാൻഗു ചാക്ക് ബോർഡർ ഔട്ട് പോസ്റ്റിന് സമീപത്തു കൂടിയായിരുന്നു നുഴഞ്ഞു കയറ്റ ശ്രമം. ഇത് കണ്ടയുടൻ സേനാംഗങ്ങൾ ഭീകരനെ വളഞ്ഞു. ഇതോടെ ഭീകരൻ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട സേനാംഗങ്ങൾ പ്രത്യാക്രമണം നടത്തി. ഇതിലാണ് ഭീകരനെ വധിച്ചത്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഇയാളുടെ പക്കൽ നിന്നും ഒരു ബാഗ് ലഭിച്ചിട്ടുണ്ട്. അത് ബിഎസ്എഫ് സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്.
അതിർത്തിയിൽ ബിഎസ്എഫിന്റെ പരിശോധന തുടരുകയാണ്. ഇയാൾക്കൊപ്പം കൂടുതൽ പേർ അതിർത്തിയിൽ എത്തിയിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
Discussion about this post