ന്യൂഡൽഹി : ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി ഏഴ് കരാറുകളിൽ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹലും. പത്ത് വർഷത്തെ വൈദ്യുതി വ്യാപാര കരാർ ഉൾപ്പെടെ വ്യാപാരം, ഊർജം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ ഏഴ് കരാറുകളിൽ ഒപ്പുവെച്ചതായി പ്രഖ്യാപിച്ചു.
‘ഇന്ത്യയും നേപ്പാളും തമ്മിൽ ദീർഘകാല വൈദ്യുതി വ്യാപാര കരാറിൽ ഇന്ന് ഒപ്പുവെച്ചു. ഇത് ഇരു രാജ്യങ്ങളിലെയും ഊർജ മേഖലയ്ക്ക് കരുത്ത് പകരും,’ ഹൈദരാബാദ് ഹൗസിൽ വ്യാഴാഴ്ച നടത്തിയ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി മോദി പറഞ്ഞു.
അടുത്ത 10 വർഷത്തിൽ തന്റെ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് 10,000 മെഗാവാട്ട് കയറ്റുമതി ചെയ്യുമെന്ന് പ്രചണ്ഡ വ്യക്തമാക്കി. നേപ്പാളിൽ നിന്ന് ഇന്ത്യ വഴി ബംഗ്ലാദേശിലേക്കുള്ള ജലവൈദ്യുത കയറ്റുമതി ഉടൻ ആരംഭിക്കും. മൂന്ന് രാജ്യങ്ങളും ചേർന്ന് കരാറിലേർപ്പെടുമെന്നും പ്രചണ്ഡ പറഞ്ഞു.
669 മെഗാവാട്ട് ശേഷിയുള്ള ലോവർ അരുൺ ജലവൈദ്യുത പദ്ധതിക്ക് വേണ്ടിയുള്ള കരാറാണ് ഇരു നേതാക്കളും ഒപ്പുവെച്ച പ്രധാന കരാറുകളിലൊന്ന്. പ്രചണ്ഡയുടെ ഇന്ത്യാ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പ് നേപ്പാൾ ഇൻവെസ്റ്റ്മെന്റ് ബോർഡിൽ നിന്ന് ഇതിന് അനുമതി ലഭിച്ചിരുന്നു. ഇന്ത്യ, നേപ്പാളിൽ മെഗാ 900 മെഗാവാട്ട് അരുൺ-III വൈദ്യുത പദ്ധതി വികസിപ്പിക്കും. ഇത് കൂടാതെ 490 മെഗാവാട്ടിന്റെ അരുൺ-4 ജലവൈദ്യുത പദ്ധതിയും ആരംഭിക്കും.
റെയിൽവേ സൗകര്യങ്ങളുടെ ഉദ്ഘാടനം, പെട്രോളിയം പൈപ്പ് ലൈൻ വിപുലീകരണം, ഡിജിറ്റൽ പണമിടപാടുകൾ തുടങ്ങി ഏഴ് രേഖകളും ഇന്ത്യയും നേപ്പാളും പരസ്പരം കൈമാറി. 1992-ലെ ഇന്ത്യ-നേപ്പാൾ ട്രാൻസിറ്റ് ഉടമ്പടിയുടെ പുതുക്കലും നടപ്പിലാക്കി.
പുതുക്കിയ കരാർ പ്രകാരം നേപ്പാളിന് പുതിയ റെയിൽവേ റൂട്ടുകളും ജലപാതകളും ഉപയോഗിക്കാമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. നേപ്പാളിൽ ഒരു വളം പ്ലാന്റ് നിർമ്മിക്കാൻ ഇന്ത്യ സഹായിക്കുമെന്ന പ്രഖ്യാപനവും നടന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ അഫയേഴ്‌സും സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ സർവീസും തമ്മിലും ധാരണാപത്രം ഒപ്പുവച്ചു.
Discussion about this post