ചെന്നൈ : ഗാനരചയിതാന് വൈരമുത്തുവിനെതിരെ ലൈംഗിക പീഡന ആരോപണങ്ങളുമായി ഗായിക ചിന്മയി ശ്രീപദ രംഗത്ത്. വൈരമുത്തുവിനെതിരെ സംസാരിക്കുമ്പോൾ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നിശബ്ദനാവുകയാണ്. തനിക്ക് നീതി ലഭിക്കാൻ 20 വർഷം എടുത്തേക്കാമെന്നും എന്നാൽ അത്രയും കാലം താൻ നീതിക്ക് വേണ്ടി പോരാടുമെന്നും ചിന്മയി പറഞ്ഞു.
ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഗുസ്തി താരങ്ങൾക്ക് എംകെ സ്റ്റാലിൻ പിന്തുണ നൽകുമ്പോൾ വൈരമുത്തുവിനെതിരെ ഇത്രയധികം പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതെ മൗനം തുടരുകയാണെന്ന് ചിന്മയി പ്രതികരിച്ചു.
”ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ഇന്ത്യയിലുടനീളം ഒരു കേസ് ശ്രദ്ധയിൽപ്പെടുമ്പോഴെല്ലാം ലൈംഗിക പീഡനത്തെ അതിജീവിച്ചവർക്ക് നീതി ലഭിക്കുന്നതിന് വേണ്ടി നിങ്ങൾ പിന്തുണ നൽകുന്നത് അതിശയകരമാണ്. രാഷ്ട്രീയ നേതാക്കൾ സംസാരിക്കുമ്പോൾ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്. എന്നിരുന്നാലും, ഇതുവരെ 17 ലധികം സ്ത്രീകൾ നിങ്ങളുടെ സുഹൃത്തായ വൈരമുത്തുവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ അവരെയെല്ലാം അയാൾ നിശബ്ദരാക്കുകയാണ് ചെയ്യുന്നത്. സ്വപ്‌നങ്ങളും പ്രതീക്ഷകളുമുളള സ്ത്രീകളുടെ ജീവിതമാണ് അയാൾ നശിപ്പിക്കുന്നത്. തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയക്കാരെപ്പോലെ നിങ്ങളുടെ പാർട്ടിയും അയാളെ പിന്തുണയ്ക്കുന്നു.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണ്. വൈരമുത്തുവിനും ബ്രിജ് ഭൂഷനും പ്രത്യേകമായി നിയമമൊന്നും ഇല്ല. കഴിഞ്ഞ അഞ്ച് വർഷമായി താൻ സിനിമാ മേഖലയിൽ വിലക്ക് നേരിടുകയാണ്. ബന്ധങ്ങളോ സ്വാധീനമോ ഇല്ലാത്തതിനാൽ ഈ രാജ്യത്ത് നീതി ലഭിക്കാൻ ചിലപ്പോൾ 20 കൊല്ലം കൂടി എടുത്തേക്കും. എന്നാൽ അത്രയും കാലം പോരാടാനുള്ള ശേഷി എനിക്കുണ്ട്” ചിന്മയി പറഞ്ഞു.
Discussion about this post