കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീയിട്ട കേസും എലത്തൂർ തീവെപ്പ് കേസും തമ്മിൽ ബന്ധമുണ്ടോയെന്ന് ദേശീയ അന്വേഷണ ഏജൻസി പരിശോധിച്ചു. രണ്ട് തവണയും ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിൻ തന്നെയാണ് ആക്രമിക്കപ്പെട്ടതെന്നത് ഇതിന് ആക്കം കൂട്ടുന്നു. മറ്റൊന്ന് എലത്തൂർ ട്രെയിൻ ആക്രമണ കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫി ആദ്യംം നൽകിയ മൊഴികളിലൊന്നാണ്. ‘ അത് ഞാനല്ലെങ്കിൽ മറ്റൊരാൾ ചെയ്യും’ എന്ന പലരീതിയിൽ വ്യാഖ്യാനിക്കാവുന്ന മൊഴിയായിരുന്നു ഷാരൂഖ് നൽകിയിരുന്നത്. എന്നാൽ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഈ മൊഴിയെ തിരുത്തുന്ന രീതിയിൽ പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് സംസാരിച്ചത്. കണ്ണൂർ തീവയ്പു കേസിലെ പ്രതിയെ ചോദ്യംചെയ്താൽ എലത്തൂർ കേസിനും സഹായകരമായേക്കുമെന്നാണ് കരുതുന്നത്.
ഇപ്പോൾ രാജ്യവ്യാപകമായി നടക്കുന്ന എൻഐഎ റെയ്ഡുകളുമായി ട്രെയിൻ തീവെപ്പിന് ബന്ധമുണ്ടോയെന്നും അന്വേഷണവിധേയമാക്കുന്നുണ്ട്. എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ ബിഹാർ,കർണാക എന്നിവിടങ്ങളിലെ പരിശോധനയ്ക്ക് ശേഷം കേരളത്തിലെ ചില പ്രദേശങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. ഈ സംഘത്തോട് കേരളത്തിൽ തുടരാനും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കണ്ണൂരിൽ ആലപ്പുഴ-കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസിനു തീയിട്ട കേസിൽ പോലീസ് കസ്റ്റഡിയിലുള്ള ഇതര സംസ്ഥാനക്കാരന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കൊൽക്കത്ത സ്വദേശി പുഷൻജിത്ത് സിദ്ഗറാണ് കസ്റ്റഡിയിലുള്ളത്. ട്രെയിനിൽ നിന്ന് ലഭിച്ച വിരലടയാളത്തിന് ഇയാളുടെ വിരലടയാളവുമായി സാമ്യം കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ പരിസരത്ത് സ്ഥിരമായി എത്താറുള്ള ഇയാളാണ് ബോഗിക്ക് തീവച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post