ഭുവനേശ്വർ: ഒഡീഷയിൽ കോറോമൻഡൽ എക്‌സ്പ്രസ് ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നൂറിലധികം പേർക്ക് പരിക്ക്. 132 ഓളം പേരെ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് അവസാനം വരുന്ന റിപ്പോർട്ടുകൾ. മരണം സംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവന്നിട്ടില്ലെങ്കിലും ആളപായം ഉണ്ടെന്ന വിലയിരുത്തലിലാണ് അധികൃതർ.
സ്ഥലത്ത് രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരന്തനിവാരണ സേനയുടെ മൂന്ന് യൂണിറ്റ് ആണ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. പോലീസും നാട്ടുകാരും ഒപ്പം ഉണ്ട്. രക്ഷാ പ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ സേനയിലെ അംഗങ്ങൾ എത്തിക്കുകൊണ്ടിരിക്കുകയാണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു.
60 ഓളം ആംബുലൻസുകൾ സ്ഥലത്ത് എത്തിയിട്ടുണ്ട്. പരിക്കേറ്റവരെ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബലാസോർ ജില്ലാ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം. മുഖ്യമന്ത്രി നവീൻ പട്‌നായിക് ഫോണിലൂടെ സ്ഥിതിഗതികൾ വിലയിരുത്തിയെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. രാത്രി ഏഴരയോടെയായിരുന്നു തീവണ്ടി അപകടത്തിൽപ്പെട്ടത്.
Discussion about this post