ഭുവനേശ്വർ: ഒഡീഷയിൽ പാളം തെറ്റി മറിഞ്ഞ പാസഞ്ചർ ട്രെയിനിൽ മറ്റൊരു ട്രെയിൻ ഇടിച്ചുണ്ടായ അപകടത്തിൽ മരണം 233 കടന്നു. 900ത്തിലധികം പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് ട്രെയിനുകളാണ് ഒരേസമയം അപകടത്തിൽ പെട്ടത്. ബംഗളൂരുവിൽ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസ് പാളം തെറ്റി മറിയുകയായിരുന്നു. ഇതിനിടെ തൊട്ടടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ-ചെന്നൈ കോറമണ്ഡൽ എക്‌സ്പ്രസ് പാളം തെറ്റിക്കിടന്ന കോച്ചുകളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കോറമണ്ഡൽ എക്‌സ്പ്രസിന്റെ കോച്ചുകൾ സമീപത്തെ ഗുഡ്‌സ് ട്രെയിന് മുകളിലേക്ക് മറിഞ്ഞു.
സിഗ്നലിംഗ് പാളിയത് അപകടത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചുവെന്നാണ് പ്രാഥമിക നിഗമനം. ആദ്യ അപകടത്തിന് ശേഷം കൃത്യമായ സിഗ്നലിംഗ് നൽകാനാകാതെ വന്നതോടെ അടുത്ത ട്രെയിനും അപകടത്തിൽ പെടുകയായിരുന്നു. അപകടസമയം രണ്ട് ട്രെയിനുകളും 100 കിലോമീറ്ററിന് മുകളിൽ വേഗതയിലായിരുന്നു. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായികും, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഇന്ന് ബഹനഗറിലെ അപകടസ്ഥലം സന്ദർശിക്കും. ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. മറിഞ്ഞ ട്രെയിനുകൾക്കുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങി കിടപ്പുണ്ടോ എന്നത് അറിയാനുള്ള പരിശോധന ഇപ്പോഴും തുടരുകയാണ്. എൻടിആർഎഫും വ്യോമസനേയും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിട്ടുണ്ട്. പ്രദേശത്ത് 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ച് വിട്ടു.
Discussion about this post