ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ നിന്നും തൃശൂർ സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഒഡീഷയിൽ അപകടത്തിൽപെട്ട കോർമണ്ഡൽ എക്‌സ്പ്രസിലെ യാത്രക്കാരായ നാലു തൃശൂർ സ്വദേശികൾ സുരക്ഷിതരെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചു. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജിഷ് എന്നിവരാണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. കോർമണ്ഡൽ എക്‌സ്പ്രസിൽ ചെന്നൈയിലെത്തി തുടർന്ന് തൃശൂരിലേക്കു വരാനായിരുന്നു ഇവർ പദ്ധതിയിട്ടത്.
പാളം തെറ്റിയതോടെ ട്രെയിനിന്റെ ബോഗികൾ പാളത്തിലേക്ക് മറിഞ്ഞു. മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറുവശത്തേക്കു മറ്റു 3 പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണു വൈശാഖ് പുറത്തുകടന്നത്. ആ സമയം മറ്റുള്ളവരെ കാണാത്തതിനെത്തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്കു വിളിച്ചു. പിന്നീട് മറ്റു 3 പേരെയും കണ്ടുമുട്ടി. അപകടസ്ഥലത്തിനു സമീപത്തെ വീട്ടിൽ വിശ്രമിക്കുകയാണെന്ന് ഇവർ നാട്ടിൽ വിളിച്ചറിയച്ചു.
ഇന്നലെ രാത്രിയാണ് രാജ്യത്തെ ഞെട്ടിച്ച ട്രെയിൻ ദുരന്തമുണ്ടായത്. രണ്ട് പാസഞ്ചർ ട്രെയിനും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽ നിന്നും ഹൗറയിലേക്ക് പോവുകയായിരുന്ന സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്(12864), ഷാലിമാർ-ചെന്നൈ കോർമണ്ഡൽ എക്സ്പ്രസ്(12841), ചരക്കുതീവണ്ടി എന്നിവയാണ് അപകടത്തിൽപ്പെട്ടത്. യശ്വന്ത്പുരിൽനിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് ആദ്യം പാളംതെറ്റി മറിഞ്ഞത്. തൊട്ടടുത്ത ട്രാക്കിലൂടെ വന്ന കോർമണ്ഡൽ എക്‌സ്പ്രസ് ഈ കോച്ചുകളിലേക്ക് വന്ന് ഇടിച്ചതോടെയാണ് അപകടം, ദുരന്തത്തിലേക്ക് വഴിമാറുന്നത്. ഇതിലേക്ക് ഒരു ചരക്കുതീവണ്ടിയും വന്നിടിച്ചതായാണ് പ്രാഥമിക വിവരം.
റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകൾ: 033-26382217 (ഹൗറ), 8972073925 (ഖരഗ്പുർ), 8249591559 (ബാലസോർ), 044-25330952 (ചെന്നൈ).
Discussion about this post