അമൃത്സർ: തടവിലായിരുന്ന 200 മത്സ്യത്തൊഴിലാളികളെ ഇന്ത്യയ്ക്ക് കൈമാറി പാകിസ്താൻ. അ്ട്ടാരി-വാഗ അതിർത്തി വഴിയാണ് മത്സ്യത്തൊഴിലാളികളെ ബിഎസ്എഫ് അധികൃതർക്ക് കൈമാറിയത്. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് മത്സ്യത്തൊഴിലാളികൾ അതിർത്തി കടന്നത്. പുലർച്ചെ ഒരു മണിയോടെയാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയത്.
അതിർത്തി ലംഘിച്ചുവെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികളേയും അവരുടെ ബോട്ടുകളും പാകിസ്താൻ പിടിച്ചെടുത്തത്. ഇന്ത്യയിലെത്തിയ മത്സ്യത്തൊഴിലാളികളെ വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധനയ്ക്ക് വിധേയരാക്കി. കഴിഞ്ഞ മാസം പകുതിയോടെ 198 മത്സ്യത്തൊഴിലാളികളെ പാകിസ്താൻ വിട്ടയച്ചിരുന്നു. അടുത്ത മാസവും മറ്റൊരു സംഘം മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്.
മത്സ്യത്തൊഴിലാളികൾ അറിയാതെയാണ് അതിർത്തി ലംഘിച്ചതെന്ന് വ്യക്തമായെന്ന് പാകിസ്താൻ ഫിഷർഫോക്ക് ഫോറം ജനറൽ സെക്രട്ടറി സയീദ് ബലൂച്ച് പറഞ്ഞു. അവരിൽ പലരും ഉപജീവനത്തിനായാണ് മീൻ പിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. പാകിസ്താന്റെ അതിർത്തി ലംഘിച്ചുവെന്ന് അവർക്ക് അറിയില്ലായിരുന്നു.100 തൊഴിലാളികളുള്ള മറ്റൊരു ബാച്ചിനെ ജൂലൈ മൂന്നാം തിയതി മോചിപ്പിക്കുമെന്നും ബലൂച്ച് പറഞ്ഞു.
Discussion about this post