ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിലെ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയ എല്ലാവരേയും പുറത്തെത്തിച്ചു. ഇനി ആരും ബോഗികളിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. അപകടത്തിൽ പെട്ട ബോഗികൾ സ്ഥലത്ത് നിന്ന് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗം ഗതാഗതം പുന:സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കി. ദുരന്തത്തിൽ ഇത് വരെ 261 പേരുടെ മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. 650 പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
അപകടമുണ്ടായ ബാലസോറിലേക്ക് പ്രധാനമന്ത്രി അൽപ്പസമയത്തിനുള്ളിൽ എത്തും. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ എന്നിവർ നിലവിൽ ബാലസോറിലുണ്ട്. ദുരന്തം ഉന്നതതലസമിതി അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചു. വേഗനിയന്ത്രണമുള്ള ലൂപ്ട്രാക്കിലേക്ക് ട്രെയിനുകൾ പ്രവേശിച്ചപ്പോഴുള്ള പിഴവാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എസ്എംവിടി – ഹൗറ എക്‌സ്പ്രസിലെ ജനറൽ കോച്ചുകളിൽ ഉണ്ടായിരുന്നവർക്കാണ് കൂടുതൽ പരിക്കേറ്റത്. ഈ ട്രെയിനിന്റെ റിസർവ്ഡ് കോച്ചുകളിലുള്ളവർ സുരക്ഷിതരാണെന്ന് സൗത്ത് വെസ്റ്റ് റെയിൽവേ അറിയിച്ചു.
അതേസമയം അപകടത്തിൽ മരിച്ചവരിൽ തമിഴ്‌നാട്ടിൽ നിന്നുള്ളവരുടെ കുടുംബങ്ങൾക്ക് തമിഴ്‌നാട് സർക്കാർ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ വീതം നൽകും.
Discussion about this post