ന്യൂഡൽഹി; ദ കേരള സ്റ്റോറി വിലക്കേണ്ട സിനിമയല്ലെന്ന് നടൻ കമാൽ ഹാസൻ. ഇന്ത്യാ ടുഡെയുടെ സൗത്ത് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു കമാൽ ഹാസൻ. ദ കേരള സ്‌റ്റോറി സിനിമ വിലക്കാൻ ഒരു അവസരം തന്നാൽ വിലക്കുമോ എന്നായിരുന്നു ചോദ്യം. എന്നാൽ ഒരു സിനിമയും താൻ വിലക്കില്ലെന്നും സിനിമ കണ്ട് അത് മുന്നോട്ടുവെയ്ക്കുന്ന ലക്ഷ്യം മനസിലാക്കണമെന്നാണ് ജനങ്ങളോട് പറയാനുളളതെന്നും കമാൽ ഹാസൻ പറഞ്ഞു.
തന്റെ വിശ്വരൂപം സിനിമ തമിഴ്‌നാട്ടിൽ വിലക്കിയപ്പോൾ ജനങ്ങളോട് താൻ അതാണ് പറഞ്ഞതെന്നും കമാൽ ഹാസൻ കൂട്ടിച്ചേർത്തു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകണം. ജനങ്ങൾ സന്ദേഹങ്ങൾ മാറ്റിവെച്ച് കേരള സ്റ്റോറി പോലുളള സിനിമകൾ കാണുകയും അതേക്കുറിച്ച് ചിന്തിക്കുകയും ചെയ്യണമെന്നും കമാൽഹാസൻ പറഞ്ഞു.
സിനിമ താൻ കണ്ടില്ലെന്ന് കമാൽഹാസൻ പറഞ്ഞു. എന്നാൽ പലരും പറഞ്ഞതനുസരിച്ച് ചില കാര്യങ്ങൾ സംഭവിച്ചതാണെന്ന് മനസിലാക്കാം. പക്ഷെ അതിലെ എണ്ണം പെരുപ്പിച്ച് ഒരു ദേശീയ പ്രശ്‌നമായി ഉയർത്താനാകില്ലെന്നും കമാൽ ഹാസൻ കൂട്ടിച്ചേർത്തു.
കേരളത്തിൽ നിന്നുളള പെൺകുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് മതംമാറ്റുന്നതും ഇവരെ പിന്നീട് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതുമാണ് ദ കേരള സ്റ്റോറിയുടെ പ്രമേയം. സിനിമയുടെ ട്രെയിലർ പുറത്തുവിട്ടതിനൊപ്പം 32,000 പെൺകുട്ടികളെ ഇത്തരത്തിൽ മതംമാറ്റിയതായി അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. ഇതേച്ചൊല്ലിയായിരുന്നു സിനിമയ്‌ക്കെതിരെ ഇടത് പാർട്ടികളും മുസ്ലീം സംഘടനകളും രംഗത്തെത്തിയത്.
Discussion about this post