ബലാസോർ: ഒഡീഷയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ നേരിട്ടെത്തി ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബലാസോറിൽ അപകടസ്ഥലം സന്ദർശിച്ച ശേഷമാണ് പരിക്കേറ്റവരെ കാണാനും ചികിത്സാ വിവരങ്ങൾ തിരക്കാനും പ്രധാനമന്ത്രി നേരെ ആശുപത്രിയിലെത്തിയത്.
ബലാസോറിലെ ഫാകിർ മോഹൻ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി ഓരോരുത്തരുടെയും അടുത്തെത്തി വിവരങ്ങൾ തിരക്കി. ചികിത്സയെക്കുറിച്ചും ശാരീരിക അവശതകളെക്കുറിച്ചും അപകടത്തെക്കുറിച്ചും അദ്ദേഹം ആരാഞ്ഞു.
വേദനാജനകമായ സംഭവമാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. ഗൗരവമായ സംഭവമാണെന്നും എല്ലാ വശങ്ങളിൽ നിന്നും അന്വേഷിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുറ്റക്കാരായവർ ഉണ്ടെങ്കിൽ കർശന ശിക്ഷ നൽകും. അപകടസ്ഥലത്ത് ട്രാക്കുകൾ നേരെയാക്കാനുളള ശ്രമത്തിലാണ് റെയിൽവേയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ബലാസോറിലെ ബഹനാഗ ബസാർ സ്‌റ്റേഷനിൽ വ്യോമസേനാ വിമാനത്തിലെത്തിയാണ് പ്രധാനമന്ത്രി അപകട സ്ഥലത്ത് എത്തിയത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രിയോട് അപകടത്തെക്കുറിച്ച് വിശദീകരിച്ചു. അപകടസ്ഥലം സന്ദർശിച്ച അദ്ദേഹം ട്രാക്കുകളിൽ ഗതാഗതം പുനസ്ഥാപിക്കാൻ റെയിൽവേ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്ന പ്രവർത്തനങ്ങളും വിലയിരുത്തി.
ഇന്നലെ വൈകിട്ടാണ് ബലാസോറിൽ രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്.
Discussion about this post